Asianet News MalayalamAsianet News Malayalam

നിക്ഷേപകരോട് കണ്ടല സഹകരണ ബാങ്ക് പറയുന്നത് 'ന്നാ താന്‍ കേസ് കൊട്' എന്ന്; പ്രക്ഷോഭവുമായി നിക്ഷേപകർ

മകളുടെ വിവാഹം, മകന്‍റെ വിദ്യാഭ്യാസം, ചെറുമക്കളുടെ ഭാവി സുരക്ഷ, ഭവന നിർമ്മാണം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി മിച്ചം പിടിച്ചും പണയം വച്ചും പെൻഷൻ തുകയിൽ നിന്നുമുൾപ്പടെ സ്വരുക്കൂട്ടിയ പണം കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർ കാലാവധി പൂർത്തിയാക്കിയ പണം പിൻവലിക്കാനാവാതെ നിലവില്‍ സമരം നടത്തേണ്ട അവസ്ഥയിലാണുള്ളത്.

Kandala Service Cooperative Bank irregularities investors start protest etj
Author
First Published Feb 3, 2023, 1:03 PM IST

തിരുവനന്തപുരം: ക്രമക്കേടുകൾ കണ്ടെത്തിയ കണ്ടല സഹകരണ ബാങ്കില്‍ നിന്ന്  പണം തിരികെ ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ച് നിക്ഷേപകർ. സഹകരണ റെജിട്രാർ അന്വേഷണത്തിലാണ് കണ്ടല സഹകരണ ബാങ്കില്‍ ക്രമക്കേട് വ്യക്തമായത്. മകളുടെ വിവാഹം, മകന്‍റെ വിദ്യാഭ്യാസം, ചെറുമക്കളുടെ ഭാവി സുരക്ഷ, ഭവന നിർമ്മാണം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി മിച്ചം പിടിച്ചും പണയം വച്ചും, പെൻഷൻ തുകയിൽ നിന്നുമുൾപ്പടെ സ്വരുക്കൂട്ടിയ പണം കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർ കാലാവധി പൂർത്തിയാക്കിയ പണം പിൻവലിക്കാനാവാതെ നിലവില്‍ സമരം നടത്തേണ്ട അവസ്ഥയിലാണുള്ളത്. പണം പിൻവലിക്കാൻ കണ്ടല ബാങ്കിലെത്തിയാൽ നിക്ഷേപകരെ ഒഴിവ് കഴിവുകൾ പറഞ്ഞു മടക്കി അയക്കുന്നതും പതിവാകുകയാണ്. 

ചിട്ടി തുകകളും വായ്പകളും മുടങ്ങിയ കാരണം പണമില്ലെന്നും, സർക്കാർ ചതിച്ചെന്നും ചിട്ടി പിടിച്ചവർ ഉള്പ്പെടെ പണം അടക്കുന്നില്ല എന്നും തുടങ്ങി പലവിധ പല്ലവികളാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന മറുപടി. പണം കിട്ടിയേ തീരൂ എന്ന് പറയുന്നവരോട് എന്നാ കേസ് കൊടുത്ത് കോടതി വഴി വാങ്ങാൻ പറഞ്ഞു ഭീഷണിപ്പെടുത്താനും ബാങ്ക് അധികൃതർ മടിക്കാതെ വന്നതോടെയാണ് നിക്ഷേപകര്‍ പ്രതിഷേധം ആരംഭിച്ചത്. ഏതാവശ്യത്തിനുവേണ്ടി നിക്ഷേപിച്ചോ ആ ആവശ്യങ്ങൾ ഒക്കെ മുടങ്ങി സഹികെട്ട നൂറോളം പേരാണ് പ്രധാന ശാഖയുടെ മുന്നിൽ സമരം ആരംഭിച്ചത്. നിക്ഷേപകരില്‍ പലരും മുതിർന്ന പൗരൻമാരാണ്. നിക്ഷേപകർ ഓരോരുത്തരും സഹകരണ രജിസ്ട്രാർ മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും നിരാശ മാത്രം ബാക്കി ആയവരുമാണ്.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ അന്വേഷണത്തിനായി താഴെത്തട്ടിലേക്ക് ഫയൽ അയക്കുമ്പോൾ അത് കാട്ടാക്കട റെജിസ്ട്രാരുടെ മുന്നിൽ വന്ന് അവസാനിക്കുന്നു എന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. സർക്കാരിൻ്റെ ഫലപ്രദമായ യാതൊരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല എന്നും അവർ പറയുന്നു. അതേ സമയം ധർണ്ണ നടക്കുന്നു എന്ന് മുൻകൂട്ടി അറിഞ്ഞ ബാങ്ക് അധികൃതർ ബാങ്കിന് മുന്നിലായി കേരള സർക്കാരിനെ പഴിച്ചു കൊണ്ട് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ സൊസൈറ്റിയിലും, കരുവന്നൂർ ബാങ്കിലും ചെയ്തത് പോലെ അടിയന്തിര നടപടികൾ സ്വീകരിച്ചുകൊണ്ട് നിക്ഷേപകർക്ക് എത്രയും വേഗം പണം നൽകാൻ സർക്കാർ തയ്യാറാകണം എന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്.  

അതുപോലെ പ്രസിഡൻ്റ് ഒഴികെ ഭരണ സമിതി അംഗങ്ങളെ മുഴുവൻ മാറ്റി പുതിയ തെരഞ്ഞെടുപ്പ് വന്നപ്പോൾ പുതിയ ആളുകളെ വച്ച് വീണ്ടും അധികാരം തുടരുന്ന ബാങ്ക് പ്രസിഡൻ്റ് ഭാസുരാംഗൻ്റെ സ്വത്ത് സമ്പാദനത്തിൻ്റെ ഉറവിടം കണ്ടെത്താനും 103 കോടിയുടെ അഴിമതി ആരോപണത്തിലും അനധികൃത നിയമനങ്ങളിലും ബാങ്കിലെ നിക്ഷേപങ്ങളുടെ വിവരങ്ങൾ എന്നിവയിലും സമഗ്രമായ അന്വേഷണം വേണമെന്ന് സമരസമിതി അംഗങ്ങൾ ആവശ്യപ്പെടുന്നു. 

സിപിഐ, സിപിഎം, കോൺഗ്രസ്, ബിജെപി ജില്ലാ ഘടകങ്ങൾക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ബിജെപിയിലെ ഒരു നേതാവ് മാത്രമാണ് പങ്കെടുത്തതും നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിച്ചതും. സമരം കൂടുതൽ ശക്തമാക്കുമെന്നും കിട്ടാനുള്ള പണം വാങ്ങാൻ ഏതറ്റം വരെയും നിയമനടപടിയുമായി പോകുമെന്നും സമര സമിതി അംഗങ്ങൾ പറഞ്ഞു. അനിശ്ചിത കാലം ആണ് സമര പ്രഖ്യാപനം എങ്കിലും ഒരാഴ്ചക്കുള്ളിൽ പരിഹരിക്കാം എന്ന് സമരസമിതി നേതാക്കളുമായി നടന്ന ചർച്ചയിൽ നൽകിയ ഉറപ്പിൽ ഇതിന് ശേഷം ആകും തുടർ പരിപാടികൾ എന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

കണ്ടല സഹകരണ സംഘം പാപ്പാറ ശാഖയിൽ നിക്ഷേപകർക്ക് പണം കൊടുക്കുന്നില്ലെന്ന് പരാതി

Follow Us:
Download App:
  • android
  • ios