കാലുകൾ കൊണ്ടു ചിത്രം വരയ്ക്കാൻ മാത്രമല്ല സാധിക്കുക എന്നു നെറ്റിപ്പട്ടം നിർമിക്കാനും കഴിയുമെന്ന് കൺമണി  തെളിയിച്ചു.

ആലപ്പുഴ: വൈകല്യങ്ങൾ ഒരു കുറവല്ലെന്ന് തെളിയിച്ച കൺമണിക്ക് കേരള സർവകലാശാലയുടെ ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആർട്‌സിൽ (വോക്കൽ- ശാസ്‌ത്രീയ സംഗീതം) ഒന്നാം റാങ്ക്. മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്‌ടപദിയിൽ ശശികുമാറിന്റെയും രേഖയുടെയും മകളായ കൺമണി‌ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ വിദ്യാർഥിനിയായിരുന്നു. ജന്മനാ ഇരുകൈകളുമില്ലാത്ത കൺമണി പൂർണ വളർച്ചയില്ലാത്ത കാലുകൾ കൊണ്ട് ‌ ചിത്രം വരച്ചും പാട്ടു പാടിയും ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കാലുകൾ കൊണ്ടു ചിത്രം വരയ്ക്കാൻ മാത്രമല്ല സാധിക്കുക എന്നു നെറ്റിപ്പട്ടം നിർമിക്കാനും കഴിയുമെന്ന് കൺമണി തെളിയിച്ചു. പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌ അധ്യാപികയാണ് കൺമണിയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. കലോത്സവ വേദികളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങൾ വാരിക്കൂട്ടി. രാജ്യത്തിനകത്തും പുറത്തുമായി 500ലേറെ വേദികളിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചും താൻ വരച്ച അഞ്ഞൂറിലേറെ ചിത്രങ്ങളുമായി പ്രദർശനം നടത്തിയും സിനിമയിൽ അഭിനയിച്ചും ശ്രദ്ധ നേടി. ചാനൽ പരിപാടികളിൽ പങ്കെടുത്തു.

ദില്ലിയിൽ പാർലമെന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരായ പ്രതിഭകളുടെ ദിവ്യകലാശക്തി പരിപാടിയിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഒരേയൊരാൾ കൺമണിയാണ്. 2019 ൽ കേന്ദ്ര സർക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്‌കാരം രാഷ്‌ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.. കോളേജിലെ അധ്യാപകർക്കു പുറമേ ശ്രീദേവ് രാജഗോപാൽ, വർക്കല സി. എസ്. ജയറാം, വീണ ചന്ദ്രൻ, പ്രിയംവദ എന്നിവർക്ക്‌ കീഴിലും സംഗീതം അഭ്യസിക്കുന്നു.

സ്വാതിതിരുനാൾ കോളേജിൽ തന്നെ ശാസ്‌ത്രീയ സംഗീതത്തിൽ എം.എ എടുക്കാനാണ് ആഗ്രഹമെന്ന് കൺമണി പറഞ്ഞു. തന്‍റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്നതായി തീരണമെന്ന നിര്‍ബന്ധമുള്ള കണ്‍മണി അതിനായി താന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ചിത്രീകരിച്ച് യൂട്യൂബില്‍ പങ്കുവെക്കുകയും ചെയ്യുന്നു. മണികണ്ഠനാണ് സഹോദരൻ.