ബില്ല് അടക്കാൻ ചെന്നാൽ കപ്പൂച്ചിൻ മെസിൽ ബിൽ കൗണ്ടർ കാണില്ല. ഒരു പഴയ തപാൽ ബോക്സുണ്ട് കപ്പൂച്ചിൻ മെസിന് പുറത്ത്. ഇഷ്ടമുള്ള തുക അതിൽ ഇടാം. കയ്യില്‍ പണമില്ലെങ്കില്‍ അതും നിർബന്ധം ഇല്ല. 

കൊച്ചി: ബില്ല് അടക്കാൻ കാശില്ലെങ്കിലും വയറു നിറയെ ആഹാരം കഴിക്കാൻ ഒരിടമുണ്ട് എറണാകുളത്തെ തൃപ്പൂണിത്തുറയിൽ. കപ്പൂച്ചിൻ വൈദികർ നടത്തുന്ന കപ്പൂച്ചിൻ മെസ്. വയറു നിറയെ കഴിക്കാം, പക്ഷേ ബില്ല് അടക്കാൻ ചെന്നാൽ കപ്പൂച്ചിൻ മെസിൽ ബിൽ കൗണ്ടർ കാണില്ല.

ഒരു പഴയ തപാൽ ബോക്സുണ്ട് കപ്പൂച്ചിൻ മെസിന് പുറത്ത്. ഇഷ്ടമുള്ള തുക അതിൽ ഇടാം. കയ്യില്‍ പണമില്ലെങ്കില്‍ അതും നിർബന്ധം ഇല്ല.

കാശില്ലാത്തിന്‍റെ പേരിൽ ഒരാൾ പോലും പട്ടിണിയാവരുതെന്ന ചിന്തയിൽ നിന്നാണ് കപ്പൂച്ചിൻ മെസിന്‍റെ പിറവി. ആശ്രമത്തിലെ അന്തേവാസികളും വൈദികരുമാണ് മെസിന്‍റെ നടത്തിപ്പുകാർ. പ്രഭാതഭക്ഷണത്തിന് 25 രൂപയും ഉച്ചഭക്ഷണത്തിന് 40 രൂപയും ചായയ്ക്കും ചെറുകടികള്‍ക്കുമായി 10 രൂപയുമാണ് വിലവിവരം.

വീട്ടിലെ ഭക്ഷണത്തിന്‍റെ രുചി തേടി എത്തുന്നവരാണ് ഏറെയും. ഭക്ഷണത്തിന്‍റെ നിലവാരം കൊണ്ട് പലരും പതിവുകാരുമായിട്ടുണ്ട്. കണ്ടും കേട്ടും നിരവധി പേരാണ് കപ്പൂച്ചിൻ മെസിലെ രുചി തേടി ഇവിടെ എത്തുന്നത്.