കാസർകോട് കാലിക്കടവിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളിൽ ഒരാളായ ഉത്തർപ്രദേശ് സ്വദേശി വിഷ്‌ണു കുമാർ ഇൻഡോറിൽ അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നേരത്തെ പിടിയിലായ സാത്തി ഷേഖിന്റെ കൂട്ടാളിയാണ് ഇയാൾ.

കാസർകോട് :ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാലിക്കടവിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി വിഷ്‌ണു കുമാർ(26) ആണ് അറസ്റ്റിലായത്. ഇൻഡോറിൽ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ കെ (33) എന്നയാളെ ഈ മാസം 19-ാം തീയതി അമ്പലത്തറയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു.

തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി (ഇപ്പോൾ വെസ്റ്റ് ബംഗാൾ, ഹൗറ ജില്ലാ നരേന്ദ്രപുട്) റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരുടെ കൂട്ടാളിയാണ് ഇപ്പോൾ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി വിഷ്ണു കുമാർ. സാത്തി ഷേഖ് നെ പിടികൂടിയപ്പോൾ സമർത്ഥമായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു കടന്നുകളയുകയായിരുന്നു.

ഒടുവിൽ ഇയാളെക്കുറിച്ചുള്ള വിവരണങ്ങൾ ശേഖരിച്ച് സബ് ഇൻസ്‌പെക്ടർ (ഹൊസ്ദുർഗ്) നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘം സമർത്ഥമായി നടത്തിയ നീക്കത്തിൽ ഇൻഡോർ ബെടമ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. വിഷ്ണുവിൽ നിന്നും നിർണായക വിവരങ്ങൾ പൊലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് . ഇതിനുപുറമേ, കേരളത്തിലെ എം ഡി എം എ ലഹരി ശൃംഖലയുടെ പ്രധാനി ഘാന സ്വദേശി വിക്ടർ ദസാബയെയും കൊല്ലത്ത് വെച്ച് അന്വേഷണ സംഘം പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി നിധിൻ രാജ് ഐപിഎസ്സിന്റെ മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാർ എം.വിയുടെ നേതൃത്വത്തിലുമുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് അന്വേഷണം നടത്തുന്നത്.