കഴിഞ്ഞ ആഗസ്റ്റ് 14ന് വൈകീട്ടാണ് സംഭവം നടക്കുന്നത്. മഫ്തിയിലായിരുന്നു സിവില്‍ പൊലീസ് ഓഫീസറായ ഫാസിലിന്റെ മസാജ് സന്ദര്‍ശനം. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്നാണ് ജീവനക്കാരോട് പറഞ്ഞത്.

താമരശ്ശേരി: സ്പായില്‍ പരിശോധനക്കെന്ന് പറഞ്ഞ് കയറി ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്ത പൊലീസുകാരനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ. മുഹമ്മദ് ഫാസിലിന് എതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. അവധിയിലായിരിക്കെ തന്റെ സ്റ്റേഷന്‍ പരിധിയിലല്ലാത്ത താമരശ്ശേരി അടിവാരത്ത് പ്രവര്‍ത്തിക്കുന്ന സ്പായില്‍ പരിശോധനയ്‌ക്കെന്ന് പറഞ്ഞ് കയറി പണം കൈപ്പറ്റുകയും സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയുമായിരുന്നു.

കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി മെറിന്‍ ജോസഫാണ് ഫാസിലിനെതിരേ നടപടി സ്വീകരിച്ചത്. വിശദമായ അന്വേഷണത്തിന് പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 14ന് വൈകീട്ടാണ് സംഭവം നടക്കുന്നത്. മഫ്തിയിലായിരുന്നു സിവില്‍ പൊലീസ് ഓഫീസറായ ഫാസിലിന്റെ മസാജ് സന്ദര്‍ശനം. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്നാണ് ജീവനക്കാരോട് പറഞ്ഞത്.

പിന്നീട് മസാജ് ചെയ്യിച്ച ശേഷം മേലധികാരിക്ക് നല്‍കാനെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടെന്നും, മേശവലിപ്പിലുണ്ടായിരുന്ന തുക ജീവനക്കാര്‍ പോലീസുകാരനെ ഏല്‍പ്പിച്ചെന്നുമായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. സ്ത്രീ ജീവനക്കാരെക്കൊണ്ട് സൗജന്യ മസാജും ചെയ്യിപ്പിച്ച ശേഷമാണ് സ്ഥാപനത്തില്‍ നിന്ന് മടങ്ങിയതെന്നും കണ്ടെത്തിയിരുന്നു.