വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ വിരട്ടിയോടിച്ചശേഷമായിരുന്നു ആക്രമണം. കാർ അടിച്ചുതകർത്ത സംഘം സന്തോഷിനെ ക്രൂരമായി മർദിച്ച് സ്വന്തം വാഹനത്തിൽ കയറ്റി കൊണ്ടുപോയി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളറട പൊലീസ് നടത്തിയ തിരച്ചിലിലാണ് തട്ടിക്കൊണ്ടുപോയ വാഹനമുൾപ്പെടെ സംഘം പിടിയിലായത്.
തിരുവനന്തപുരം: വെള്ളറടയ്ക്ക് സമീപം റിസോർട്ട് ഉടമയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേരെ വെള്ളറട പൊലീസ് പിടികൂടി. കൊണ്ടകെട്ടിയിലെ സ്വകാര്യ റിസോർട്ട് ഉടമ സന്തോഷ് (50) ആണ് ആക്രമിക്കപ്പെട്ടത്. രണ്ട് കാറുകളിലായി എത്തിയ ആറംഗ സംഘമാണ് സന്തോഷിനെ തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകിട്ട് നാലോടെ റിസോർട്ടിൽനിന്ന് കൂട്ടപ്പൂവിലേക്കു പോകുന്നതിനിടെ കുളമാൻകുഴിയിൽവച്ചായിരുന്നു സംഭവം. കൂട്ടപ്പൂവിൽനിന്നും കൂതാളിയിൽനിന്നും രണ്ട് വാഹനങ്ങളിലായി പിന്തുടർന്നെത്തിയ സംഘം സന്തോഷ് സഞ്ചരിച്ചിരുന്ന ഥാർ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ വിരട്ടിയോടിച്ചശേഷമായിരുന്നു ആക്രമണം. കാർ അടിച്ചുതകർത്ത സംഘം സന്തോഷിനെ ക്രൂരമായി മർദിച്ച് സ്വന്തം വാഹനത്തിൽ കയറ്റി കൊണ്ടുപോയി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളറട പൊലീസ് നടത്തിയ തിരച്ചിലിലാണ് തട്ടിക്കൊണ്ടുപോയ വാഹനമുൾപ്പെടെ സംഘം പിടിയിലായത്. ആര്യങ്കോട് പൊലീസ് സഹായത്തോടെ ചെമ്പൂരിൽവച്ചാണ് പ്രതികളെ കണ്ടെത്തിയത്. കർണാടക സ്വദേശിയായ ഷെഫിഖാനും ആര്യനാട് സ്വദേശിയായ ഷാജഹാനുമാണ് കസ്റ്റഡിയിലുള്ളത്.
സംഘത്തിലെ മറ്റുള്ളവർ രക്ഷപ്പെട്ടു.മർദനമേറ്റ സന്തോഷിനെ ആനപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഘം ആശുപത്രിയിലെത്തി സന്തോഷിൽനിന്ന് മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും ആക്രമണത്തിന്‍റെ കാരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.


