‘ഞാൻ വരാം’ എന്ന വാട്ട്സ്ആപ്പ് സാറ്റാറ്റസിന് പിന്നാലെയാ് സവിതയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭർത്താവ് ജോലിക്കും മകൻ കോളേജിലേക്കും പോയതിന് പിന്നാലെയാണ് സംഭവം. പെട്രോളൊഴിച്ച ശേഷം തീ കൊളുത്തിയതാണെന്നാണ് നിഗമനം. 

കാഞ്ഞങ്ങാട്: കാസർകോട് കരിന്തളം വടക്കേ പുലിയന്നൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുലിയന്നൂർ സ്വദേശി വിജയന്‍റെ ഭാര്യ 45 വയസുകാരി സവിതയാണ് മരിച്ചത്. സവിത പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം മരണ കാരണം എന്തെന്ന് വ്യക്തമല്ല. ‘ഞാൻ വരാം’ എന്ന് സവിത കഴിഞ്ഞ ദിവസം രാവിലെ 9.40 ഓടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. ചീമേനിയിലെ ഒരു കടയിൽ ജോലി ചെയ്‌തു വരികയായിരുന്നു ഇവർ.

വീട്ടിൽ നിന്നു തീയും പുകയും

ഇന്നലെ രാവിലെ പതിനൊന്നോടെ വീട്ടിൽ നിന്നു തീയും പുകയും ഉയരുന്നതു കണ്ട് അയൽക്കാരെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീടിന്റെ ജനാലയ്ക്ക് ഉൾപ്പെടെ തീപിടിച്ചു. വിവരം അറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്ന് ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ തീ അണച്ചു. എന്നാൽ സവിതയെ രക്ഷിക്കാനായില്ല. ഭർത്താവ് വിജയൻ ജോലിക്കും മകൻ കോളേജിലേയ്ക്കും പോയസമയത്തായിരുന്നു സംഭവം. വിശദമായ അന്വേഷണം നടത്തുമെന്ന് നീലേശ്വരം പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)