വാര്‍ധക്യ പെന്‍ഷന്‍ മാത്രമാണ് ഈ 62 കാരന്‍റെ വരുമാനം. ഇതുവരെയുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കിട്ടാനുള്ളത് ലക്ഷങ്ങളാണ്. മരിക്കുന്നതിന് മുമ്പെങ്കിലും കേസ് തീര്‍പ്പാക്കണമെന്ന് കുമാരന്‍ പറയുന്നു.
കാസര്‍കോട്: രാത്രിയിൽ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച ചന്ദനത്തൈലം നേരം വെളുത്തപ്പോള്‍ വെള്ളമായി മാറിയ സംഭവത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദുരിതം പേരി പൊലീസുദ്യോഗസ്ഥന്‍. കാസര്‍കോട്ടെ കുപ്രസിദ്ധമാ ചന്ദനക്കടത്ത് കേസിലാണ് നടപടി നേരിട്ടിട്ടും സര്‍വീസില്‍ കയറാതെ കൂലിപ്പണിയെടുത്ത് പൊലീസുകാരന്‍റെ ദുരിത ജീവിതം. പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ആ സംഭവത്തിലെ പ്രതിയായ പൊലീസുകാരന്‍ പിന്നീട് സര്‍വീസില്‍ കയറിയിട്ടില്ലെന്നും കേസും കൂട്ടവുമായി വിവാഹം കഴിക്കാന്‍ പോലും മറന്നുപോയെന്നും പള്ളിക്കര സ്വദേശി കുമാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
1993 ഏപ്രീല്‍ 16 ന് 125 കിലോഗ്രാം ചന്ദനത്തൈലം പിടിച്ചത്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം ചന്ദനത്തൈലം മാറ്റിയതെന്ന് കുമാരന്‍ പറയുന്നു. സ്റ്റേഷൻ ചുമതലയുള്ള ജി ഡി ചാര്‍ജാണ് തന്നോട് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. വെളുപ്പിന് മൂന്നിന് അംബാസഡര്‍ കാറിലെത്തിയ രണ്ട് പേരാണ് മാറ്റാനുള്ള ബാരലുകള്‍ നല്‍കിയത്. പിറ്റേന്ന് നേരം വെളുത്ത് പരിശോധിച്ചപ്പോഴാണ് അത് പച്ചവെള്ളമായിരുന്നു എന്നറിയുന്നത്.
അഞ്ച് ബാരല്‍ ചന്ദനത്തൈലമാണ് പിടിച്ചെടുത്തത്. സിഐയാണ് പൂട്ടി ലോക്കപ്പില്‍ വെച്ചത്. പിടികൂടിയത് ഒറിജിനല്‍ ചന്ദനത്തലമല്ലെന്നും ഒറിജിനല്‍ ചന്ദനത്തൈലം കൊണ്ടുവരുമ്പോള്‍ മാറ്റിവെക്കണമെന്നുമാണ് ഹെഡ് കോണ്‍സ്റ്റബിളും ജിഡി ചാര്‍ജുമായിരുന്ന കുഞ്ഞിക്കോരന്‍ എന്ന പൊലീസുകാരന്‍ പറഞ്ഞത്. സിഐയാണ് നിര്‍ദേശിച്ചതെന്നും പറഞ്ഞു. അതുപ്രകാരം പുലര്‍ച്ചെ മൂന്നിന് അംബാസഡര്‍ കാറില്‍ ചന്ദനത്തൈലമെന്ന പേരില്‍ ബാരലില്‍ എത്തിച്ചു. ഇത് ലോക്കപ്പില്‍ സൂക്ഷിക്കുകയും നേരത്തെ പിടികൂടിയ ചന്ദനത്തൈലം തിരിച്ചുകൊണ്ടുപോകുകയും ചെയ്തു. നേരം വെളുത്തപ്പോഴാണ് അത് പച്ചവെള്ളമാണെന്ന് മനസ്സിലായത്. മേലുദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ജൂനിയര്‍ ജീവനക്കാരനായ താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും വര്‍ഷങ്ങള്‍ കേസുമായി മുന്നോട്ട് പോയി. തനിക്ക് അനുകൂലമായി വിധി വന്നിട്ടും സര്‍വീസില്‍ തിരിച്ചെടുത്തില്ല. അന്ന് ജൂനിയറായിരുന്ന താന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തത്. കൂലിപ്പണിയെടുത്താണ് ഇത്രയും കാലം ജീവിച്ചത്. അസുഖ ബാധിതനായതോടെ ജോലിക്ക് പോകാന്‍ പറ്റാതെയായി. വാര്‍ധക്യ പെന്‍ഷന്‍ മാത്രമാണ് ഈ 62 കാരന്‍റെ വരുമാനം. ഇതുവരെയുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കിട്ടാനുള്ളത് ലക്ഷങ്ങളാണ്. മരിക്കുന്നതിന് മുമ്പെങ്കിലും കേസ് തീര്‍പ്പാക്കണമെന്ന് കുമാരന്‍ പറയുന്നു.

