കൊച്ചി കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റിമാൻഡ് തടവുകാരിക്ക് മർദനമേറ്റു. സഹതടവുകാരിയായ കെനിയൻ സ്വദേശിനി അക്കിനി ഒന്യാങ്ങോ, നാഫില എന്ന തടവുകാരിയെ തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. 

കൊച്ചി: കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൈയ്യാങ്കളിയിൽ കലാശിച്ചു. റിമാൻഡ് തടവുകാരിയെ മർദിച്ച സംഭവത്തിൽ സഹ തടവുകാരിയായ കെനിയൻ സ്വദേശിനിക്കെതിരെ ഇൻഫോപാർക് പൊലീസ് കേസെടുത്തു. കെനിയ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്‌ക്കെതിരെയാണ് നടപടി. മർദനമേറ്റ തടവുകാരി നാഫിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്യുന്ന സമയത്താണ് സംഭവത്തിന് തുടക്കമായത്. ഇരുവരും തമ്മിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. പിന്നീട് ഇത് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. പരാതി പ്രകാരം അക്കിനി ഒന്യാങ്ങോ നാഫിലയെ കഴുത്തിൽ പിടിച്ച് തള്ളുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും വേർതിരിച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംഘർഷം കൂടുതൽ വഷളാകുന്നത് തടയാൻ ഉടൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. തലയ്ക്ക് പരിക്കേറ്റ നാഫിലയെ ജയിൽ അധികൃതർ ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. നിലവിൽ പാസ്പോർട്ട് നിയമലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് അക്കിനി ഒന്യാങ്ങോ ജയിലിൽ കഴിയുന്നതെന്നും അധികൃതർ അറിയിച്ചു.