കേരളവും തമിഴ്നാടും ബഹുദൂരം മുന്നിൽ; ഏത് കാര്യത്തിൽ, എന്തുകൊണ്ട്? കാര്യകാരണസഹിതം വിവരിച്ച് പെരുമാൾ മുരുകൻ
ഒരേ സ്ഥലത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങൾ ഒരുമിച്ച് കാണാൻ കഴിയുന്നത് മഹത്തരമാണ്. പുസ്തകോത്സവത്തിന്റെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പെരുമാൾ മുരുകൻ

തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ പുരോഗതിയിൽ ബഹുദൂരം മുന്നിലാണെന്ന് പെരുമാൾ മുരുകൻ. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സാഹിത്യവും വായനയും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളവും തമിഴും സഹോദര ഭാഷകളാണ്. നിയമസഭ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ആനന്ദം നൽകുന്നു. ഒരേ സ്ഥലത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങൾ ഒരുമിച്ച് കാണാൻ കഴിയുന്നത് മഹത്തരമാണ്. പുസ്തകോത്സവത്തിന്റെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പെരുമാൾ മുരുകൻ പറഞ്ഞു.
ഭാഷയുടെ കണ്ടുപിടിത്തമായിരുന്നു മാനവരാശിയുടെ വളർച്ചയ്ക്ക് നിദാനം. ഭാഷ കണ്ടുപിടിക്കുന്നതിനുമുമ്പ് മൃഗങ്ങളെപ്പോലെയും പക്ഷികളെപ്പോലെയുമാണ് മനുഷ്യൻ ആശയവിനിമയം നടത്തിയിരുന്നത്. സംസാരഭാഷ കടന്നുവന്നതോടെയാണ് മനുഷ്യന്റെ അറിവ് വളർന്നുതുടങ്ങിയത്. ഭാഷയിലൂടെയാണ് നാം ഒരു വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഭാഷയില്ലെങ്കിൽ ചിന്തയില്ലെന്നാണ് അതിനർത്ഥം. മനുഷ്യന്റെ കണ്ടെത്തലുകൾ കയ്യെഴുത്തിലൂടെ വരും തലമുറയ്ക്കായി മാറ്റിവച്ചതാണ് മനുഷ്യരാശിയുടെ മുന്നേറ്റത്തിന് കാരണമായതെന്നും പെരുമാൾ മുരുകൻ ചൂണ്ടികാട്ടി.
ആദ്യ കാലത്ത് എഴുതപ്പെട്ടിരുന്ന താളിയോല ഗ്രന്ഥങ്ങൾ എല്ലാവരിലും എത്തിയിരുന്നില്ല. അച്ചടിയുടെ കണ്ടെത്തലോടെയാണ് പുസ്തകങ്ങൾ യഥേഷ്ടം വായനക്കാരിലേക്കെത്തിയത്. ഇപ്പോൾ ഇ - ബുക്കുകളും വായനക്കാരിലേക്കെത്തി തുടങ്ങിയിരിക്കുന്നു.
ഇന്നുള്ള പുസ്തക രൂപങ്ങൾ വരുംകാലങ്ങളിൽ ഉണ്ടാകുമോയെന്നത് ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. വായനക്കാരുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ടെന്നത് ശരിയല്ല. വിദ്യാഭ്യാസ പുരോഗതി, പുസ്തകമേള, ഓൺലൈൻ പുസ്തങ്ങളുടെ ലഭ്യത എന്നിവയിലൂടെ വായനക്കാരുടെ എണ്ണത്തിൽ വർധനവാണ് ഉണ്ടായിട്ടുള്ളതെന്നും പെരുമാൾ മുരുകൻ അഭിപ്രായപ്പെട്ടു.
വായനയുടെ രസമറിഞ്ഞ് വായിക്കണം: ആഷാ മേനോൻ
വായനയുടെ രസമറിഞ്ഞ് വായിക്കുമ്പോൾ മാത്രമേ വായന തുടരുന്നതിനുള്ള പ്രേരണ ലഭിക്കൂ എന്ന് നിരൂപകനും ചിന്തകനുമായ ആഷാ മേനോൻ. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എന്റെ വായനയുടെയും എഴുത്തിന്റെയും ജീവിതം എന്ന സെഗ്‍മെന്റിൽ 'വായനയുടെ വയമ്പുകാലം; എഴുത്തിന്റെയും' എന്ന വിഷയത്തെ ആസ്പദമാക്കി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രനായിട്ടാണ് വായനയുടെ ലോകത്തേക്ക് കടന്നുവന്നത്. എന്തിനെങ്കിലും വേണ്ടി വായിക്കുന്നതിനേക്കാൾ കൂടുതൽ ഒന്നിനുമല്ലാതെ വായിക്കുമ്പോൾ മാത്രമേ വായനയുടെ രസം നമുക്ക് അറിയാനാകൂ. 10 വയസു മുതൽ ഈ പ്രായം വരെ തന്റെ വായനയെ സ്വാധീനിച്ചത് ഈ രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെയാണ് വായനയിലേക്ക് എത്തിയത്. ആദ്യമായി വായിച്ച മലയാളം നോവൽ ഖസാക്കിന്റെ ഇതിഹാസമാണ്. അതിലെ ഭാഷയും വ്യാഖ്യാനവും അറിഞ്ഞാൽ പിന്നീട് മറ്റൊരു കഥനത്തിലേക്ക് നമുക്ക് തിരിച്ചുപോകാനാകില്ല. ഡാൻ ബ്രൗണിന്റെ 'ഡാവിഞ്ചി കോഡ്' എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. കവി പി കുഞ്ഞിരാമൻ നായരുടെ "കവിയുടെ കാൽപ്പാടുകൾ" പോലെ ഒരു ആത്മകഥ ലോകത്ത് എവിടെയും ഇറങ്ങിയിട്ടില്ലെന്നും ആഷാ മേനോൻ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം