നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയിരിക്കുന്നത്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സംസ്ഥാന സർക്കാർ തേടി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത്. ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയിരിക്കുന്നത്. ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം ഒരിടവേളക്ക് ശേഷമാണ് അസാധാരണ നടപടികളിലേക്ക് നീങ്ങുന്നത്.
ലോകായുക്ത നിയമ ഭേദഗതിയും വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന സർവ്വകലാശാലാ നിയമ ഭേദഗതിയുമടക്കം നിയമ സഭ പാസാക്കിയ ആറ് ബില്ലുകളാണ് ഗവർണർ പിടിച്ച് വച്ചത്. നാല് മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും ഒപ്പുവയ്ക്കാൻ തയ്യാറായിട്ടില്ല. മാതമല്ല സർവ്വകലാശാല നിയമ ഭേദഗതിയിൽ ഒപ്പ് വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഗവർണർ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗവർണർക്കെതിരെ തെലങ്കാന മോഡൽ നിയമപോരാട്ടത്തിന് സർക്കാർ തയ്യാറെടുക്കുന്നത്.
പത്ത് ബില്ലുകൾ പിടിച്ച് വച്ച നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ തെലങ്കാന ഗവർണർക്ക് നിലപാട് മാറ്റേണ്ടിവന്നിരുന്നു. നിയമസഭ പാസാക്കി മാസങ്ങളായിട്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്നുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്ന് നിയമ സെക്രട്ടറിയുടെ ആവശ്യത്തിൽ എജിയുടെ ഉപദേശം കിട്ടിയ ശേഷം സുപ്രീകോടതിയിലേക്കെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. അതിനിടെ സർക്കാരിന് വഴങ്ങാൻ സന്നദ്ധനല്ലെന്ന സൂചന നൽകുന്ന ഗവർണർ, ബില്ലുകൾ കേന്ദ്ര സർക്കാരിന്റേയും രാഷ്ട്രപതിയുടെയും മുന്നിലെത്തിക്കാനുള്ള നീക്കത്തിലാണ്. ഇതിനുള്ള നടപടികളും രാജ്ഭവൻ തുടങിയിട്ടുണ്ട്.

