സർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്നക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് നിയമ വ്യവസ്ഥയെ പേടിയുണ്ടാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി: പരാതി നല്‍കാനെത്തിയ ആളെ വിലങ്ങണിയിച്ച് കൈവരിയില്‍ കെട്ടിയിട്ട സംഭവത്തില്‍ സർക്കാരിനെതിരെ (Government) ഹൈക്കോടതി (High court). തെന്മല സ്റ്റേഷനില്‍ (Thenmala Police station) ആണ് സംഭവം നടന്നത്. പരാതിക്കാരനെതിരെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തതിൽ വിശദീകരണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബന്ധു ഫോണില്‍ അസഭ്യം പറഞ്ഞതിന് പരാതി നല്‍കാനെത്തിയ രാജീവന്‍ എന്നയാളെ തെന്മല പൊലീസ് കൈവിലങ്ങ് അണിയിച്ച് മര്‍ദ്ദിച്ചതും കേസെടുത്തതും ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

രാജീവന്‍ ജോലി തടസ്സപ്പെടുത്തിയതിന് സിസിടി വി ദൃശ്യങ്ങള്‍ ഇല്ലെന്നാണ് മുമ്പ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ പൊലീസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോള്‍ പറയുന്നത് അംഗീകരിക്കാനാകില്ല സി.സി.ടി.വി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടു പോകുന്നുവെന്നും കോടതി ചോദിച്ചു. സർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്നക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് നിയമ വ്യവസ്ഥയെ പേടിയുണ്ടാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. പരാതിയുടെ രസീത് ചോദിച്ചതിനായിരുന്നു രാജീവിന് ദുരനുഭവം ഉണ്ടായത്. ഫെബ്രുവരി മൂന്നിനായിരന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധു ഫോണിലൂടെ അസഭ്യം പറഞ്ഞതില്‍ പരാതി നല്‍കാനായിരുന്നു രാജീവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ തന്നെ ചൂരല്‍ കൊണ്ട് അടിക്കുകയും പിന്നീട് രസീത് ചോദിച്ചതിന്റെ പേരില്‍ വിലങ്ങണിയിച്ച് തടഞ്ഞുവെക്കുകയും ചെകിടത്ത് അടിക്കുകയും ചെയ്തതായി രാജീവ് പറയുന്നു. സംഭവം വിവാദമായതോടെ എസ്ഐ വിശ്വംഭരനെ ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടലൂരി സസ്‌പെഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ചയാണെന്ന് കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.