ഫെബ്രുവരി ഏഴിന് രാവിലെ മകൻ അഭിജിത്തിനൊപ്പം ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കവെ പാലോട് വച്ച് തലകറങ്ങി വിജയകുമാരി റോഡിലെ സൈഡിലേക്ക് വീണായിരുന്നു അപകടം സംഭവിച്ചത്.
തിരുവനന്തപുരം: അപ്രതീക്ഷിതമായി എത്തിയ മരണം ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തുമ്പോഴും അഞ്ചുപേർക്ക് ജീവിതത്തിന്റെ പുതുവെളിച്ചം സമ്മാനിച്ചാണ് വിജയകുമാരി മടങ്ങിയത്. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പനങ്ങോട് തുമ്പാനൂർ എ കെ ഹൗസിൽ എസ് വിജയകുമാരിയുടെ (54) അവയവങ്ങൾ കുടുംബാംഗങ്ങൾ അഞ്ചു പേർക്ക് ദാനം ചെയ്തു. പാലോട് പ്രവർത്തിക്കുന്ന റിസോർട്ടിലെ ജീവനക്കാരിയായിരുന്ന വിജയകുമാരി, ഫെബ്രുവരി ഏഴിന് രാവിലെ മകൻ അഭിജിത്തിനൊപ്പം ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കവെ പാലോട് വച്ച് തലകറങ്ങി വിജയകുമാരി റോഡിലെ സൈഡിലേക്ക് വീണായിരുന്നു അപകടം സംഭവിച്ചത്.
ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. വേർപാടിന്റെ നോവിലും, മറ്റുള്ളവരിലൂടെ വിജയകുമാരി ജീവിക്കട്ടെ എന്ന ഉറച്ച തീരുമാനത്തിലാണ് ഭർത്താവ് കരുണാകരൻ നായരും മക്കളായ കെ ജെ അഭിജിത്തും കെ ജെ കൃഷ്ണേന്ദുവും അവയവദാനത്തിന് സമ്മതം നൽകിയത്. വിജയകുമാരിയുടെ കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.
ഇതിൽ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും, ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കുമാണ് നൽകിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിജയകുമാരിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നിർവഹിച്ചത്.


