'മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ?, അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? ഭാര്യ സുഖമെന്നറിയണ്ടേ സാർ? ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ? മക്കൾക്കൊക്കെ മീശ കിളിർത്തെന്നു വന്നു, അയ്യയ്യോ അത് കാണാൻ കൊതിയായി! എന്നിങ്ങനെ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികൾ ഓരോന്നും എണ്ണിപ്പറഞ്ഞുള്ള ഗാനം വൈറലായിരിക്കുകയാണ്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഡ്യൂട്ടിയുടെ ഭാഗമായി മറ്റു ജില്ലകളിലേക്കു സ്ഥലം മാറ്റിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇനിയും ട്രാൻസ്ഫർ കിട്ടിയിട്ടില്ല. തങ്ങളുടെ ദുരവസ്ഥ പങ്കിട്ട് പാട്ടിറക്കിയിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ. 'വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ' എന്ന വരികളോടെ പൊലീസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായിരിക്കുകയാണ് പാരഡി ഗാനം. എന്നാൽ ഈ പാട്ട് ആരാണ് തയ്യാറാക്കിയതെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി മറ്റു ജില്ലകളിലേക്കു സ്ഥലം മാറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മാത്രം ശാപമോക്ഷമില്ലെന്നു പരാതി ഉയരുന്നതിനിടെയാണ് തങ്ങളുടെ ദുരവസ്ഥ വിശദീകരിച്ചുള്ള ഗാനം പൊലീസ് വാട്ട്സ്ആപ്പ് ഗ്രൂപ്പകളിൽ പ്രത്യക്ഷപ്പെട്ടത്.
‘’കരുണാമയനേ, ഓർഡർ തരണേ, അടിയനൊരടി ഇനി വയ്യാ! ഇടവം, മിഥുനം, കർക്കിടമിങ്ങനെ വയസാകുന്നു പൊന്നേ മാനേ…കരുണാമയനേ, ഓർഡർ തരണേ! ട്രാൻസ്ഫർ ഓർഡർ തരണേ!'' എന്നിങ്ങനൊണ് ഗാനം. 'മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ?, അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? ഭാര്യ സുഖമെന്നറിയണ്ടേ സാർ? ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ? മക്കൾക്കൊക്കെ മീശ കിളിർത്തെന്നു വന്നു, അയ്യയ്യോ അത് കാണാൻ കൊതിയായി! മുടിനാരുകളിൽ നരകൾ കലർന്നു. പത്താം ക്ലാസ്സ് പഠിച്ചൊരു പിള്ളേർ, പ്ലസ് ടു ആകാൻ കാലമടുത്തു' എന്നിങ്ങനെ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികൾ ഓരോന്നും എണ്ണിപ്പറഞ്ഞുള്ള ഗാനം വൈറലായിരിക്കുകയാണ്.
മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ ജില്ലയില്‍ ജോലി ചെയ്തു എന്ന കാരണത്താല്‍ മറ്റു ജില്ലകളിലേക്ക് മാറ്റപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചു പോസ്റ്റ് ചെയ്യുന്ന നടപടി അനിശ്ചിതമായി നീളുകയാണ്. ഇതിൽ സേനയ്ക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. സാധാരണ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഉദ്യോഗസ്ഥരെ അവര്‍ മുന്‍പ് എവിടെയാണോ ജോലി ചെയ്തിരുന്നത്, ആ ജില്ലയിലേക്ക് തിരികെ പോസ്റ്റ് ചെയ്യുന്നതായിരുന്നു പതിവ്. എന്നാല്‍ ഇക്കുറി അതിനുള്ള ഒരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.


