പുതിയ എസ്പി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് വനിത പൊലീസ് സ്റ്റേഷന്‍റെ പുറകുവശത്ത് താൽക്കാലിക ബണ്ട് കെട്ടിയതാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണം.

ആലപ്പുഴ: നഗരത്തിൽ വെള്ളക്കെട്ടിന് കാരണമായ തോട്ടിലെ താൽക്കാലിക ബണ്ട് പൂർണാമായി പൊളിച്ചുമാറ്റി പൊലീസ്. യാഫി പള്ളി, കുന്നുപുറം പള്ളി, കൊച്ചു കളപ്പുര അമ്പലം, സക്കറിയ ബസാർ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പ്രശ്നത്തിനാണ് പരിഹാരമായത്. ഈ മേഖലകളിൽ നിന്നുള്ള നീരൊഴുക്ക് സാധ്യമാകാതെ വന്നതോടെ കാരണമന്വേഷിച്ചപ്പോഴാണ് റാണി തോടിന്റെ കൈവഴിയായ റബർ ഫാക്ടറിക്ക് സമീപത്തെ കൈവഴിയിലുള്ള തടസം ശ്രദ്ധയിൽപ്പെട്ടത്. 

പുതിയ എസ്പി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് വനിത പൊലീസ് സ്റ്റേഷന്‍റെ പുറകുവശത്ത് താൽക്കാലിക ബണ്ട് കെട്ടിയതാണ് വെള്ളം ഒഴുകി പോകുന്നതിന് തടസ്സമെന്ന് കണ്ടെത്തി. ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പിഎസ്എം ഹുസൈൻ ഇടപ്പെടുകയും സക്കരിയ ഡിവിഷൻ കൗൺസിലർ നജിത ഹാരിസ്, നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ സുമേഷ് പവിത്രൻ, സുനിൽ എന്നിവർ ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോണിനെ നേരിൽ കണ്ടു ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി.

വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിരമായി ബണ്ട് പൊളിച്ച് മാറ്റി വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ എസ് പി നിർദേശിച്ചു. ഇതോടെ കരാറുകാർ ജെസിബി ഉപയോഗിച്ച് താൽക്കാലിക ബണ്ട് പൂർണായും പൊളിച്ചുമാറ്റി. ഇതോടെയാണ് സക്കറിയ ഡിവിഷന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമായത്. 

Read More : 'കേസ് നടത്താൻ പണത്തിന് കഞ്ചാവ് വിൽപ്പന'; തൃശൂരിൽ 100 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം 2 പേർ പിടിയിൽ