ആദ്യം അടുക്കള ഭാഗം തകർന്നതാണ് വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളുടെയും സുമേഷിന്‍റെയും ഭാര്യയുടെയും ജീവൻ രക്ഷപ്പെടാൻ കാരണമായത്
കാഞ്ചിയാർ: ശക്തമായ മഴയെ തുടർന്ന് ഇടുക്കി കാഞ്ചിയാർ കോഴിമലയിൽ വീട് തകർന്നു വീണ് അപകടം. കോഴിമല കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീടാണ് ഇടിഞ്ഞു വീണത്. സംഭവം നടക്കുന്ന സമയത്ത് സുമേഷും ഭാര്യ ആതിരയും, ഒന്നര വയസും മൂന്നര വയസും പ്രായമായ കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ആദ്യം അടുക്കള ഭാഗം തകർന്നതാണ് വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളുടെയും സുമേഷിന്‍റെയും ഭാര്യയുടെയും ജീവൻ രക്ഷപ്പെടാൻ കാരണമായത്. അടുക്കള തകർന്നുവീണതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഉടൻതന്നെ വീട് പൂർണമായും തകർന്നു വീഴുകയും ചെയ്തു.
അതേസമയം സംസ്ഥാനത്താകെ കനത്ത മഴ തുടരുകയാണ്. 8 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് ഉള്ളത്. നാളെയോടെ മഴക്ക് ശമനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
01.10.2023: പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02.10.2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രതാ നിർദ്ദേശം
കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.
