'ഞങ്ങൾ ഉറങ്ങുകയായിരുന്നു, പെട്ടെന്നാണ് ഒരു ബോട്ട് വന്നിടിക്കുന്നത്, ഇടിച്ചതും ബോട്ട് രണ്ടായി മുറിഞ്ഞു'
രാത്രി ഒരുമണിക്ക് ഉറങ്ങുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

കൊച്ചി: എറണാകുളം മുനമ്പത്ത് നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ. അപകടത്തിൽ ഒരു ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ മുങ്ങി ഒരാൾ മരിച്ചു. കൊല്ലം സ്വദേശി ജോസ് എന്നയാളാണ് മരിച്ചത്. രാത്രി ഒരുമണിക്ക് ഉറങ്ങുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
''ബോട്ട് വന്നിടിക്കുന്ന സമയത്ത് ഞങ്ങൾ ഉറങ്ങിക്കിടക്കുകയായിരുന്നു. ഞങ്ങൾ ചാടിയെണീറ്റതും ബോട്ട് പകുതി വെച്ച് മുറിഞ്ഞു. ആ ബോട്ടുകാർ തന്നെയാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്. ഏഴ്പേരെ രക്ഷിച്ചു. പക്ഷേ എട്ടാമത്തെ ആളെ രക്ഷിക്കാൻ കഴിഞ്ഞില്ല. കാറ്റും മഴയുമുണ്ടായിരുന്നു. പെട്ടെന്ന് ബോട്ട് വന്ന് ഒറ്റയിടി. ഞങ്ങളുടേത് ചെറിയ ബോട്ടായിരുന്നു.'' അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറയുന്നു.
തോപ്പുംപടയിൽ നിന്നും മുനമ്പത്ത് നിന്നും പോയ രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് തീരത്ത് നിന്ന് 30 ലേറെ കിലോമീറ്റർ അകലെ അപകടത്തിൽപെട്ടത്. കനത്തമഴയും വെളിച്ചക്കുറവിനെയും തുടർന്നാണ് അപകടമെന്നാണ് സൂചന. മത്സ്യബന്ധനം കഴിഞ്ഞ് കടലിൽ നങ്കൂരമിട്ട് വിശ്രമിക്കുകയായിരുന്നു സിൽവർസ്റ്റാർ എന്ന ചൂണ്ട ബോട്ടിലെ 8 തൊഴിലാളികൾ. ഇതുവഴിയെത്തിയ നൗറീൻമോൾ എന്ന ബോട്ട് സിൽവർസ്റ്റാർ ബോട്ടിനെ കാണുംമുൻപ് അപകടം നടന്നു. ഇടിയുടെ ആഘാതത്തിൽ സിൽവർസ്റ്റാർ ബോട്ട് രണ്ടായി പിളർന്ന് മുങ്ങുകയായിരുന്നു
അപകടത്തിൽപ്പെട്ടവരെ നൗറീൻമോൾ ബോട്ടിലെ തൊഴിലാളികൾ തന്നെയാണ് രക്ഷപ്പെടുത്തിയത്. പുലർച്ചെ 4.50 ഓടെയാണ് തൊഴിലാളികളുമായി നൗറീൻ ബോട്ട് കരയ്ക്കെതിരെയത്. കൊല്ലം സ്വദേശി ജോസ് അപ്പോഴേക്കും മരിച്ചിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരുക്കില്ല. ജോസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
മുനമ്പത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു