സ്കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികള്‍  മറ്റു പക്ഷികള്‍ കൊത്തിവലിച്ച് ആക്രമിക്കപ്പെട്ട നിലയില്‍ മരംകൊത്തിയെ കണ്ടത്.

തൃശൂര്‍: ഇലക്ട്രിക് ഷോക്കേറ്റും മറ്റ് ജീവികള്‍ ആക്രമിച്ചുമൊക്കെ നിരവധി പക്ഷികള്‍ അവശ നിലയിൽ പലപ്പോഴും നമ്മുടെ മുന്നിലൊക്കെ വന്ന് പെടാറുണ്ട്. എന്നാൽ അവയെ രക്ഷപ്പെടുത്താനോ ശുശ്രൂഷിക്കാനോ പലരും മെനക്കെടാറില്ല. എന്നാൽ പരുക്കുപറ്റി അവശനിലയിലായ മരംകൊത്തിക്ക് പുനര്‍ജന്മം നല്‍കിയിരിക്കുകയാണ് കുരുന്നു വിദ്യാര്‍ഥികള്‍. കൊടകര ഗവ. എല്‍.പി. സ്‌കൂളിലെ കുട്ടികളാണ് ഒരു മരംകൊത്തിക്ക് പുതുജീവനേകിയത്.

സ്കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികള്‍ മറ്റു പക്ഷികള്‍ കൊത്തിവലിച്ച് ആക്രമിക്കപ്പെട്ട നിലയില്‍ മരംകൊത്തിയെ കണ്ടത്. വിദ്യാര്‍ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകരുടെ നേതൃത്വത്തില്‍ മരംകൊത്തിയെ മറ്റു പക്ഷികള്‍ ആക്രമിക്കാതിരിക്കാന്‍ പിടിച്ച് ഒരു പെട്ടിയിലാക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.

തുടർന്ന് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് റെസ്‌ക്യു വാച്ചര്‍ കെ.എസ്. ഷിന്‍സന്‍ സ്ഥലത്തെത്തി മരംകൊത്തിയെ കൊണ്ടു പോവുകയായിരുന്നു. ഏകദേശം ഒരു വയസ് മാത്രം പ്രായമുള്ള മരംകൊത്തിക്ക് തുടർ ചികിത്സ ആവശ്യമെങ്കില്‍ നല്‍കുകയും നിരീക്ഷണത്തിന് ശേഷം അതിനെ ആവാസ വ്യവസ്ഥയില്‍ തുറന്ന് വിടുമെന്നും റെസ്‌ക്യു വാച്ചര്‍ ഷിന്‍സണ്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സ്‌കൂള്‍ പരിസരത്ത് പരുക്ക് പറ്റിയനിലയില്‍ മരംകൊത്തിയെ കണ്ടത്. ഉടനെ അധികൃതര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

Read More : ഒരു രാത്രിയും ഒരു പകലും, 30000 പൂക്കൾ, ഒടുവിൽ വിരിഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ മനോഹര ചിത്രം !

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE