സ്ഥിരം കള്ളൻ, പിടിച്ചപ്പോൾ ഒന്നും ചെയ്തിട്ടില്ല സാറേ എന്ന് ആവർത്തിച്ചു; വെള്ളംകുടി ബാബു കുടുങ്ങിയതിങ്ങനെ
അഞ്ചല്‍ ആര്‍ ഒ ജംഗ്ഷനിലെ ഹോട്ടല്‍, അഗസ്ത്യക്കോട് കലിംഗ് ജംഗ്ഷനിലെ വാഴത്തോട്ടം എന്നിവിടങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു കവറുകളിലായി തൊണ്ടിമുതല്‍ പൊലീസ് കണ്ടെത്തി
കൊല്ലം: നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ വെള്ളംകുടി ബാബു കൊല്ലം അഞ്ചലിൽ പിടിയില്‍. അഗസ്ത്യക്കോട് റബർ പുരയിടത്തിൽ നിന്നാണ് പൊലീസ് ബാബുവിനെ ഓടിച്ചിട്ട് പിടികൂടിയത്. അഗസ്ത്യക്കോട് വീടുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലാണ് വെള്ളംകുടി ബാബു പിടിയിലായത്. പതിനായിരം രൂപയും ആറ് പവൻ സ്വര്‍ണവുമാണ് ബാബു കവർന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തെരച്ചിലിനൊടുവിൽ പുലർച്ചെ റബര്‍ പുരയിടത്തില്‍ വച്ച് ബാബുവനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ആദ്യം കവര്‍ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ ബാബു സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചതോടെ കുറ്റം സമ്മതിച്ചു. അഞ്ചല്‍ ആര്‍ ഒ ജംഗ്ഷനിലെ ഹോട്ടല്‍, അഗസ്ത്യക്കോട് കലിംഗ് ജംഗ്ഷനിലെ വാഴത്തോട്ടം എന്നിവിടങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു കവറുകളിലായി തൊണ്ടിമുതല്‍ പൊലീസ് കണ്ടെത്തി. മാല, മോതിരം, കമ്മല്‍ എന്നിവയ്ക്ക് പുറമേ ടോര്‍ച്ച്, വാച്ച് എന്നിവയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.