മൂന്ന് പേരുടെയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. മക്കൾ രണ്ട് പേരുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തി.

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പുറത്ത് മുറിവുണ്ട്. മക്കൾ രണ്ട് പേരുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. 

Add Asianetnews as a Preferred SourcegooglePreferred

കോട്ടയം ആർഡിഒയുടെ നേതൃത്വത്തിൽ വിശദമായ ഇൻക്വസ്റ്റിന് ശേഷമാണ് ജിസ്മോളുടേയും മക്കളായ നേഹയുടേയും നോറയുടേയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. നാലര മണിക്കൂറോളം നീണ്ട് നിന്നതായിരുന്നു നടപടി. പോസ്റ്റ്മോർട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ്മോളുടെ നടുവിന് മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ട് പേരുടേയും ശരീരത്തിൽ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റിൽ ചാടുന്നതിന് മുമ്പ് ജിസ്മോൾ മക്കൾക്ക് വിഷം നൽകിയിരുന്നതായി ഇന്നലെ തന്നെ വിവരമുണ്ടായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം. 

മരിച്ച നീറിക്കാട് സ്വദേശി ജിസ്മോളുടെ ഭർത്താവ് ജിമ്മിയോടും ചില ബന്ധുക്കളോടും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ചില കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയിട്ടില്ല. അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടിയാണ് ജിസ്മോൾ ജീവനൊടുക്കിയത്. മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റാണ് മരിച്ച ജിസ്മോൾ.

Also Read: കോട്ടയത്ത് പി‌ഞ്ചുകുഞ്ഞുങ്ങളുമായി യുവതിയുടെ ആത്മഹത്യ; അസ്വഭാവിക മരണത്തിന് കേസ്

വീട്ടിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്തും സ്വന്തം കൈഞരമ്പ് മുറിച്ചും ജിസ്മോൾ ആത്മഹത്യയ്ക്ക് ആദ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രാവിലെ നീറിക്കാടുള്ള വീട്ടിൽ വെച്ച് ജിസ്മോൾ കൈയിലെ ഞരമ്പ് മുറിച്ചു, മക്കൾക്ക് രണ്ട് പേർക്കും വിഷം നൽകി. തുടർന്ന് 11.30 യോടെ സ്കൂട്ടറിൽ വീടിനടുത്തുള്ള പള്ളിക്കുന്ന് കടവിലേക്ക് പോയി. അപകടം മേഖലയായ കടവിൽ വാഹനം വെച്ച ശേഷം മക്കളെയും കൂട്ടി വെള്ളത്തിലേക്ക് ചാടിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുഴയുടെ തീരത്ത് ചൂണ്ട ഇടുകയായിരുന്നവരാണ് ആദ്യം അമ്മയെയും മക്കളെയും കണ്ടത്. നാട്ടുകാരും പൊലീസും ചേർന്ന് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഭർത്താവ് ജിമ്മിയും മാതാപിതാക്കളുമാണ് ജിസ്മോൾക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ജിമ്മിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടിലുള്ളവർ ആശുപത്രിയിലേക്ക് പോയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. അയർക്കുന്നം പൊലീസ് വീട്ടിലെത്തി ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പ്രാഥമിക വിവരം തേടി. ഏറ്റുമാനൂർ എസ്എച്ച്ഒ അൻസൽ അബ്ദുൾ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ട് മാസം മുമ്പ് ഏറ്റുമാനൂരിൽ ഷൈനിയും മക്കളും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസും അൻസൽ ആണ് അന്വേഷിക്കുന്നത്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം