പ്രത്യേക ഷാഡോ ടീം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതി പിടിയിലായത്. ഇടമറുക് ഇരുമാപ്ര ഭാഗത്ത് വീട് വാടകയ്‌ക്കെടുത്താണ് ഇയാൾ മദ്യ വിൽപ്പന നടത്തിവന്നിരുന്നത്.
കോട്ടയം: കോട്ടയം ഇടമറുകിലെ സാമന്തര ബാർ പൂട്ടിച്ച് എക്സൈസ്. മേലുകാവ് സ്വദേശി മനുമോൻ റ്റി.കെ എന്നയാളെ അനധികൃതമായി സൂക്ഷിച്ച 32.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു. ഇടമറുക് ഇരുമാപ്ര ഭാഗത്ത് വീട് വാടകയ്‌ക്കെടുത്താണ് ഇയാൾ മദ്യ വിൽപ്പന നടത്തിവന്നിരുന്നത്. ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഓഫീസിലെ അംഗങ്ങളായ സൂബാഷ്.എൽ, സ്റ്റാൻലി ചാക്കോ, ഷാജി.വി.എം, നന്ദു.എം.എൻ, ആന്റോ ജോസഫ് എന്നിവർ അടങ്ങുന്ന പ്രത്യേക ഷാഡോ ടീം നടത്തിയ നിരന്തര നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൽ.സുബാഷിന്റെ നേത്യത്വത്തിൽ നടന്ന പരിശോധനയിൽ ഷാഡോ ടീം അംഗങ്ങൾക്ക് പുറമെ വനിതാ സിവിൽ എക്സൈസ് ഓഫീസർ സിനി ജോണും പങ്കെടുത്തു.
അതിനിടെ വയനാട് മീനങ്ങാടിയിൽ 4 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ വയനാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ലഹനാസ് (25), മീനങ്ങാടി സ്വദേശി മുഹമ്മദ് റാഷിദ് (26 വയസ്) എന്നിവരാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ ഒരാൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചു. എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ.എം.കെ, പ്രിവന്റീവ് ഓഫീസർ വിജിത്ത്.കെ.ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) രഘു.എം.എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൂപ്.എം.സി, അർജുൻ.കെ.എ(എക്‌സൈസ് സൈബർ സെൽ), വിഷ്ണു.എം.ഡി, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ സുദിവ്യഭായി.ടി.പി, ഫസീല.ടി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


