പൊലീസ് സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടി യുവാവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബലമായി കാറിൽ പിടിച്ചു കയറ്റി പൊലീസ് സംഘം കായംകുളത്തേക്ക് കൊണ്ട് പോകുകയായിരുന്നു. കായംകുളം പൊലീസിന്‍റെ ബലപ്രയോഗത്തിന്‍റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്

തിരുവനന്തപുരം: പൊലീസ് മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇഷ്ടപെട്ട യുവാവിനൊപ്പം ജീവിതം ആരംഭിക്കാൻ ഇറങ്ങിയ പെൺകുട്ടിയെ ക്ഷേത്രത്തിൽ വെച്ച് താലി കെട്ടുന്നതിന് തൊട്ടുമുമ്പ് പൊലീസ് സംഘം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയെന്ന് പരാതി. പൊലീസ് സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടി യുവാവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബലമായി കാറിൽ പിടിച്ചു കയറ്റി പൊലീസ് സംഘം കായംകുളത്തേക്ക് കൊണ്ട് പോകുകയായിരുന്നു. കായംകുളം സ്വദേശിനി അൽഫിയയും കോവളം കെ എസ് റോഡ് സ്വദേശി അഖിലും തമ്മിൽ പ്രണയത്തിലായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽഫിയ അഖിലിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് കോവളത്ത് എത്തി. തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അൽഫിയയുടെ വീട്ടുകാരും അഖിലിന്‍റെ വീട്ടുകാരും കോവളം പൊലീസ് സ്റ്റേഷൻ എസ് ഐയുടെയും വാർഡ് മെമ്പറുടെയും മധ്യസ്ഥതയിൽ ചർച്ച നടത്തുകയും തുടർന്ന് അൽഫിയയുടെ ഇഷ്ടപ്രകാരം അഖിലിനോപ്പം പോകാൻ അനുവദിക്കുകയും ആയിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു.

ആലപ്പുഴയിൽ ഫോട്ടോസ്റ്റാറ്റ് മെഷിനടക്കം വീട്ടുടമ ആക്രിക്ക് കൊടുത്തു, വമ്പൻ പണിയായി! പിന്നെ ട്വിസ്റ്റ്

ഇതിന് തൊട്ടു മുൻപ് കായംകുളത്ത് നിന്നുള്ള പൊലീസ് സംഘം ക്ഷേത്രത്തിൽ എത്തി അൽഫിയയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തുടർന്ന് അൽഫിയയെ കോവളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നാലെ അഖിലും ബന്ധുക്കളും കോവളം പൊലീസ് സ്റ്റേഷനിൽ എത്തി. ഇവിടെ വെച്ചും അൽഫിയ അഖിലിനൊപ്പം പോകണമെന്ന് പറഞ്ഞെങ്കിലും അസഭ്യം വിളിച്ച്, കായംകുളം എസ് ഐയും സംഘവും ബലമായി അൽഫിയയെ കാറിൽ പിടിച്ചു കയറ്റി കൊണ്ട് പോകുകയായിരുന്നു. കായംകുളം പൊലീസിന്‍റെ ബലപ്രയോഗത്തിന്‍റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കായംകുളം പൊലീസിന്‍റെ ബലപ്രയോഗത്തിന്‍റെ വീഡിയോ കാണാം

സംഭവത്തിൽ വെള്ളിയാഴ്ച തന്നെ കോവളം പൊലീസ് സ്റ്റേഷനിൽ ഹാജരായി വിട്ടയച്ച പെൺകുട്ടിയെ കാണാൻ ഇല്ല എന്ന് കാട്ടി ശനിയാഴ്ച രാത്രി 7.30 നാ കായംകുളം പൊലീസ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. അതേസമയം മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കാൻ ആണ് പെൺകുട്ടിയെ കൊണ്ട് പോയതെന്നാണ് കായംകുളം പൊലീസിന്‍റെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

YouTube video player