കോഴിക്കോട് മദ്രസ ബസാർ അപകടം: മരണം മൂന്നായി
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് രണ്ടു പേർ മരിച്ചത്.
കോഴിക്കോട്: ദേശീയ പാത 766 ൽ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. കുന്ദമംഗലം പടനിലം വള്ളിയാട്ടുമ്മൽ ശശി (40) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. അപകടം നടന്ന ഉടനെ വള്ളിയാട്ടുമ്മൽ സന്തോഷ് (44) മരണമടഞ്ഞിരുന്നു.
പിന്നീട് ചികിത്സയ്ക്കിടെ ഇന്നലെ വൈകുന്നേരം പാറേമടക്കുമ്മല്‍ ശശി(45) യും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് രണ്ടു പേർ മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. ചരക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിൽ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച മൂന്നു പേരാണ് മരണമടഞ്ഞത്.
ഗെയിൽ വാതക പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി യാതൊരു മുന്നറിയിപ്പും ഇല്ലാതെ സ്ഥാപിച്ച ബോർഡ് മറികടന്നു വന്ന വാഹനമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് 12 മണിയോടെ പടനിലം സ്കൂളിൽ പൊതുദർശനത്തിന് വെക്കും.