മാസങ്ങളോളം പഴകിയ ചിക്കനാണ് റസ്റ്റോറന്റില്‍ പാകം ചെയ്യാനായി ഉപയോഗിച്ചതെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു

കോഴിക്കോട്: ഭക്ഷണം പാകം ചെയ്യാന്‍ മാസങ്ങള്‍ പഴകിയ ചിക്കനും ഭക്ഷ്യവസ്തുക്കളും ഉപയോഗിച്ച കോഴിക്കോട്ടെ റസ്‌റ്റോറന്‍റ് ആരോഗ്യ വകുപ്പ് അധികൃതര്‍ പൂട്ടിച്ചു. കോഴിക്കോട് പന്നിയങ്കരയിലെ 'കോക്കോ കൂപ' റസ്റ്റോറന്റിനെതിരേയാണ് നടപടി സ്വീകരിച്ചത്. ബര്‍ഗര്‍, ഫ്രൈഡ് ചിക്കന്‍, ബ്രോസ്റ്റ് തുടങ്ങിയവ വില്‍ക്കുന്ന കടയാണിത്. മാസങ്ങളോളം പഴകിയ ചിക്കനാണ് റസ്റ്റോറന്റില്‍ പാകം ചെയ്യാനായി ഉപയോഗിച്ചതെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പഴകിയ ബണ്‍, മയോണൈസ് തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ മാസങ്ങളായി സംസ്‌കരിക്കാതെ പുറകിലെ മുറിയില്‍ കൂട്ടിയിട്ടിരുന്നു. സ്ഥാപനത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. റസ്റ്റോറന്റ് ഉടമക്കെതിരേ മുനിസിപ്പല്‍ നിയമപ്രകാരം കേസെടുത്തു. സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ മുനവിര്‍ റഹ്‌മാന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. പ്രമോദ്, സ്വാമിനാഥന്‍, എം എസ് ഷാജി, കെ ജൂലി എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ഡിവിഷന്‍ കൗണ്‍സിലര്‍ കെ നിര്‍മലയും പരിശോധനയിൽ സംബന്ധിച്ചു.

കാർ വാടകക്കെടുത്ത് സ്ഥിരം ആന്ധ്രയിൽ പോകും, ആലപ്പുഴയിലെത്തിയപ്പോൾ കാറിനുള്ളതിൽ കണ്ടത് 18 കിലോ കഞ്ചാവ്; പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം