മരിച്ചതിന്റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു.

കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ പാവറട്ടി സ്വദേശിനിയും കോഴിക്കോട് ഗവ. ലോ കോളേജിലെ വിദ്യാര്‍ഥിനിയുമായ മൗസ മെഹ്‌റിസ്(20) മരിച്ച സംഭവത്തിലാണ് സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തത്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഇയാളെ വയനാട് വൈത്തിരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ഫെബ്രുവരി 24ാം തിയ്യതിയാണ് മൗസ മെഹറിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. അതേസമയം മൗസയുട ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വരികയും ചെയ്തു. ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു.

മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്റെ ഭാഗമായി തിരികെ എത്തുമെന്നും പറഞ്ഞാണ് ഹോസ്റ്റലിലേക്ക് മടങ്ങിയത്. എന്നാല്‍ മരിച്ചതിന്റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്.