കോഴിക്കോട് വിദ്യാർഥിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി, ലൈംഗികാതിക്രമം; ഇറങ്ങിയോടി രക്ഷ, പ്രതി ജയിലിൽ
സ്കൂൾ വിട്ടു വരുമ്പോൾ വിദ്യാർത്ഥിനിയെ വീട്ടിലിറക്കാമെന്നുപറഞ്ഞ് വാഹനത്തിൽക്കയറ്റി തന്റെ ഡ്രൈവിങ് സ്കൂൾ ഓഫീസിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48 കാരൻ കോഴിക്കോട് റിമാൻഡിലായി. പാലക്കോട്ട് വയൽ പുതുക്കുടി സുനിൽകുമാറി (48) നെ ആണ് കോഴിക്കോട് പോക്സോ കോടതി റിമാന്റ് ചെയ്തത്. സ്കൂൾ വിട്ടു വരുമ്പോൾ വിദ്യാർത്ഥിനിയെ വീട്ടിലിറക്കാമെന്നുപറഞ്ഞ് വാഹനത്തിൽക്കയറ്റി തന്റെ ഡ്രൈവിങ് സ്കൂൾ ഓഫീസിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കുട്ടി ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. തുടർന്ന് മജിസ്ട്രേറ്റിനുമുന്നിൽ മൊഴി നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് പ്രതിയെ ഇന്നലെയാണ് റിമാൻഡ് ചെയ്തത്.
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിലായി എന്നതാണ്. കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിലെത്തിച്ച് യുവതിയെ ലഹരി നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശികളായ പ്രതികളെ നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സിനിമ നിർമാതാക്കളെന്ന പരിചയപ്പെടുത്തി പ്രതികൾ സിനിമയിൽ അവസരം ഉറപ്പ് നൽകിയാണ് കണ്ണൂർ സ്വദേശിനിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്. അറിയപ്പെടുന്ന സിനിമ സീരിയൽ താരവും ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികളായ രണ്ടു പേരെ നടക്കാവ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത്. പ്രതികൾക്ക് ഒത്താശ നൽകിയ സീരിയൽ താരം ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ നടിയാണ് പ്രതികളെ പെൺകുട്ടിക്ക് പരിചയപ്പെടുത്തിയത് എന്നാണ് വിവരം. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. ഇവരെ കണ്ടെത്താനായി ടവർ ലൊക്കേഷനുകളും ഫോൺ രേഖകളും പൊലീസ് ശേഖരിക്കുകയാണ്.