2500 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്.
പാലക്കാട്: അട്ടപ്പാടിയിൽ സര്‍ക്കാര്‍ സ്കൂളിൻറെ ഫ്യൂസ് ഊരി കെഎസ്ഇബി. അഗളി ഗവ. വൊക്കേഷണൽ ഹയ൪സെക്കൻഡറി സ്കൂളിൻറെ വൈദ്യുതിയാണ് വിഛേദിച്ചത്. നാല് മാസത്തെ വൈദ്യുതി ബിൽ കുടിശ്ശികയായ 53,201 അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് എൻ ഷംസുദ്ധീൻ എം എൽ എയും കത്തു നൽകി.
സ്കൂൾ പ്രവൃത്തി ദിവസം, ഹൈസ്കൂൾ, ഹയര്സെക്കൻഡറി, വൊക്കേഷണൽ ഹയര്സെക്കൻഡറി വിഭാഗങ്ങളിലായി പഠിക്കുന്നത് 2500 ലധികം കുട്ടികളാണ്. നാലു മാസത്തെ വൈദ്യുതി ബില്ലിൽ കുടിശ്ശിക വന്നതോടെയാണ് ഇന്ന് രാവിലെ കെഎസ്ഇബി സ്കൂളിലെ ഫ്യൂസ് ഊരിയത്. നേരത്തെ നാൽപ്പതിനായിരം രൂപയുടെ ബിൽ കുടിശ്ശിക പ്രധാനാധ്യാപിക അടച്ച് പ്രതിസന്ധി പരിഹരിച്ചിരുന്നു. നിലവിൽ ഹയ൪സെക്കൻഡറി സേ പരീക്ഷയും പ്രവേശന നടപടികളും പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം.
മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് അഗളി കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. പാലക്കാട് ജില്ലാ പഞ്ചായത്തിൻ്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്ലാൻ ഫണ്ടിൽ 50 ലക്ഷം രൂപ സ്കൂളിനായി നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പാണ് നിര്‍വഹണം നടത്തുന്നതെന്നുമാണ് ജില്ലാ പഞ്ചായത്തിൻറെ വിശദീകരണം. ബിൽ ട്രഷറിയിൽ നിന്നും മാറ്റുന്നതടക്കം നടപടികളിൽ വിദ്യാഭ്യാസ വകുപ്പ് കാലതാമസം വരുത്തിയതാണ് ഫ്യൂസ് ഊരാനിടയാക്കിയതെന്നാണ് വിമര്ശനം.

