നിലമ്പൂര്‍, കാളികാവ്, കൊണ്ടോട്ടി, തിരുരങ്ങാടി ബ്ലോക്കുകളിലാണ് വലിയ രീതിയില്‍ പൂകൃഷി ചെയ്തിട്ടുള്ളത്.
മലപ്പുറം: ഓണസദ്യ ഓർഡറുകൾ സ്വീകരിക്കുന്നതിന് പിന്നാലെ ഓണ വിപണിയിലേക്ക് കുടുംബശ്രീ എത്തിക്കുന്നത് 99.9 ഏക്കറിൽ നിന്നുള്ള പൂക്കൾ. ഓണം മുന്നില്‍ക്കണ്ട് മലപ്പുറത്തെ 77 സി. ഡി.എസുകളിലെ 295 ഗ്രൂപ്പുകളാണ് 99.9 ഏക്കര്‍ സ്ഥലത്ത് പൂ കൃഷി ചെയ്യുന്നത്. 1180 കുടുംബശ്രീ കര്‍ഷകരാണ് ഓണ വിപണി പി ടിച്ചെടുക്കാന്‍ കൃഷി സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. അത്തം മുതല്‍ തന്നെ എല്ലാ സി.ഡി.എസുകളിലും പൂക്കള്‍ വിളവെടുപ്പിന് ഒരുങ്ങിയിരുന്നു. നിലമ്പൂര്‍, കാളികാവ്, കൊണ്ടോട്ടി, തിരുരങ്ങാടി ബ്ലോക്കുകളിലാണ് വലിയ രീതിയില്‍ പൂകൃഷി ചെയ്തിട്ടുള്ളത്. ന്യായ വിലയ്ക്ക് പൂക്കള്‍ വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. പൂ കൃഷിയില്‍ മെച്ചപ്പെട്ട ആദായം ലഭിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ഈ മേഖലയിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കാനും പൂ കൃഷി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമാണ് കുടുംബശ്രീ ഉദ്ദേശിക്കുന്നത്.
കുടുംബശ്രീയുടെ കീഴിലുള്ള കര്‍ഷക വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കൃഷി വകുപ്പിന്റെ സാങ്കേതിക സഹായമടക്കമുളള പിന്തുണ കുടുംബശ്രീ മുഖേന ലഭ്യമാക്കിയിരുന്നു. പരമാവധി വിപണന മാര്‍ഗങ്ങളും സജ്ജമാക്കിയിട്ടുണ്ട്.


