പട്ടാപ്പകൽ വീടിൻ്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ
പാലക്കാട്: പട്ടാപ്പകൽ വീടിൻ്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മി(33) ആണ് പിടിയിലായത്. പാലക്കാട് മേഴ്സി കോളേജ് ഭാഗത്തെ താമസിക്കുന്ന സുധപ്രേമിൻ്റെ വീടിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറി പട്ടാപകൽ ഓട്ടുപാത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സമാന രീതിയിൽ പ്രതി മോഷണം നടത്തിയതായി സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യും. അറസ്റ്റിലായ പ്രതിക്ക് എറണാകുളം, പാലക്കാട് ജില്ലകളിലായി അഞ്ച് കേസുകളുണ്ട്. ചെമ്മണന്തോട് കോളനിയിലെ മിക്കവരും കേരളത്തിലും തമിഴ്നാട്ടിലും മോഷണ കേസുകളിൽ പ്രതിയാണ്.
അടുത്ത കാലത്തായി ഈറോഡ് നടന്ന 13 കൊലപാതകത്തിലൂടെ മുതലുകൾ അപഹരിക്കുന്ന സംഘത്തിലും ഈ കോളനിയിലെ ഒരാൾ പ്രതിയായിരുന്നു. ടൗണിലെ പല ഭാഗങ്ങളിലായി തമ്പടിച്ച് പകലും രാത്രിയും ആളില്ലാത്ത വീടുകൾ തിരഞ്ഞ് കളവ് നടത്തുകയാണ് രീതി. വരും ദിവസങ്ങളിൽ ടൗണിൽ കൂടുതൽ പരിശോധനകൾ നടത്തി ഇത്തരക്കാരെ കണ്ടെത്താനും ഓണക്കാലത്തുള്ള കളവ് തടയാനും പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്.
പാലക്കാട് എ എസ് പി രാജേഷ് കുമാർ, വിപിൻ കുമാർ. എസ്, എസ് ഐ മാരായ മഹേഷ്‌കുമാർ എം, ഹേമലത. വി, ശ്രീതു, എ എസ് ഐ ബിജു, സുനിമോൾ, ഉഷ, സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശശികുമാർ,രാജീദ്.ആർ, സുനിൽ. സി ,അജിത് കുമാർ, പ്രിയൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

