കൊല്ലം സ്വദേശിയായ യുവജോത്സ്യന് ആതിര എന്ന പേരിലാണ് ഫേസ്ബുക്കില്‍ റിക്വസ്റ്റ് വന്നത്. സ്വീകരിച്ചതോടെ ചുരുങ്ങിയ കാലം കൊണ്ട് അടുപ്പം സ്ഥാപിച്ചു. അത് മുതലാക്കിയാണ് കവര്‍ച്ച നടത്തിയത്.
കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ യുവജോത്സ്യനെ മയക്കിക്കിടത്തി പന്ത്രണ്ടര പവൻ സ്വർണവും പണവും ഫോണും കവർന്ന കേസില്‍ യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയയാണ് എളമക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വെച്ചായിരുന്നു കവര്‍ച്ചയെന്ന് പൊലീസ് അറിയിച്ചു.
ഫേസ്‍ബുക്ക് വഴിയാണ് അന്‍സി കൊല്ലം സ്വദേശിയായ ജോത്സ്യനെ പരിചയപ്പെട്ടത്. 'ആതിര' എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇത് സ്വീകരിച്ചതോടെ ജോത്സ്യനോട് പൂജകളെക്കുറിച്ചും ദോശം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് അടുപ്പം സ്ഥാപിച്ച ശേഷം ജ്യോതിഷ സംബന്ധമായ ആവശ്യങ്ങള്‍ പറഞ്ഞാണ് യുവാവിനെ അന്‍സി കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ച് തന്റെ സുഹൃത്തായ അരുണ്‍ എന്നയാളെ കാണാമെന്ന് പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിൽ എത്തിച്ചു.
ഭാര്യാ ഭർത്താക്കൻമാരാണെന്ന് പറഞ്ഞാണ് ഇടപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ വെച്ച് യുവതി യുവാവിന് ശീതള പാനീയത്തിൽ മയക്കുമരുന്ന് നൽകി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു. ജോത്സ്യന്റെ അഞ്ച് പവന്റെ മാല, മൂന്ന് പവന്റെ ചെയിന്‍, മോതിരം എന്നിവയടക്കം പന്ത്രണ്ടര പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും പണവും യുവതി കൈക്കലാക്കി. ഭര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകുന്നേരം വിളിച്ചുണര്‍ത്തണമെന്നും ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞേല്‍പ്പിച്ച ശേഷമാണ് അൻസി സ്ഥലം വിട്ടത്.
യുവതി പറഞ്ഞത് അനുസരിച്ച് വൈകുന്നേരം ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ എത്തി നോക്കിയപ്പോഴാണ് ജോത്സ്യനെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ ജീവനക്കാര്‍ വിവരം പൊലീസിനെ വിവരം അറിയിച്ചു. എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൻസി പിടിയിലായത്.
അതേസമയം മറ്റൊരു സംഭവത്തില്‍ കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമദ് അനസ് ഇ കെ (26) കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. തലേദിവസം ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഡോക്ടറുടെ റൂമിൽ എത്തി വടിവാള്‍ കാണിച്ച് പണം ആവശ്യപ്പെട്ടു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോൾ ഗൂഗിൾ പേ വഴി 2500 രൂപ അയപ്പിച്ചു.
