നിര്‍മലയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ! എല്ലാം ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ഉണ്ടാക്കി, പണി ഇടം നോക്കാതെ മോഷണം, പിടിയിൽ
വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കന്യാകുമാരി എസ്പി സുന്ദരവദനത്തിന്റെ നിർദ്ദേശത്തെ തുടർന്ന് സ്പെഷ്യൽ ടീം എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലെ പ്രതികളെ പിടികൂടിയത്.
![Lakhs in Nirmala s account Everything was done together with her husband finally caught ppp Lakhs in Nirmala s account Everything was done together with her husband finally caught ppp](https://static-ai.asianetnews.com/images/01hnn7vgw595r72mfwqwv2wdda/theft-case_363x203xt.jpg)
തിരുവനന്തപുരം: തിരുവനന്തപുരം-കന്യാകുമാരി ജില്ലകളിൽ വീടുകളും, കടകളും കുത്തിത്തുറന്നും, ബൈക്കുകൾ മോഷണം നടത്തുകയും ചെയ്ത് വന്ന മൂന്നുപേര്‍ പൊലീസ് പിടിയിൽ. ഭാര്യയും ഭർത്താവും അടങ്ങുന്ന മൂന്നംഗ സംഘമാണ് പിടിയിലായത്. കന്യാകുമാരി ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കന്യാകുമാരി എസ്പി സുന്ദരവദനത്തിന്റെ നിർദ്ദേശത്തെ തുടർന്ന് സ്പെഷ്യൽ ടീം എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലെ പ്രതികളെ പിടികൂടിയത്.
അരുമന പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പ്രതികൾ പിടിയിലായിരിക്കുന്നത്. തൃപ്പരപ്പ് സ്വദേശി ജഗൻ (37), മാർത്താണ്ഡം, കാപ്പിക്കാട് സ്വദേശിയായ മഹേന്ദ്ര കുമാർ (50), മഹേന്ദ്രകുമാറിന്റെ ഭാര്യ നിർമല (42) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 5 ബൈക്കുകളും രണ്ടര പവന്റെ ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുഖ്യപ്രതിയായ ജഗൻ മോഷണം നടത്തിയ ശേഷം കോവളത്തെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച വരികയായിരുന്നു. ജഗൻ അറസ്റ്റിലായതോടെയാണ് കൂട്ടുപ്രതിയായ ഭാര്യയും ഭർത്താവും അറസ്റ്റിലായത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആഴ്ചകൾക്കു മുമ്പ് വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയായ പനച്ചമൂട് റബ്ബർ ഷീറ്റ് കട ഉടമ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് മേശയ്ക്കുള്ളിൽ നിന്നും 70000 രൂപ മോഷണം നടത്തിയെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തമിഴ്നാട് പൊലീസിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാൽ മാത്രമേ തിരുവനന്തപുരം ജില്ലയിൽ നടന്നിട്ടുള്ള മോഷണങ്ങൾ അറിയാൻ സാധിക്കുകയുള്ളുയെന്ന് വെള്ളറട എസ് ഐ റസൂൽ രാജ് അറിയിച്ചു.
പ്രതിയായ നിർമലയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാവ് ജഗൻ ബൈക്കിലെത്തി പനച്ചമൂട് റബ്ബർഷീറ്റ് കടയിൽ നിന്നും കടയ്ക്കുള്ളിൽ മേശ തുറന്ന് 70000 രൂപ മോഷ്ടിച്ച ശേഷം ബൈക്കിൽ കയറി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം