പ്രവർത്തനരഹിതമായ ജലസംഭരണിയും അനുബന്ധ സാമഗ്രികളും നശിച്ചു. നിരവധി സ്ഥലങ്ങളിൽ മോട്ടറും ക്യാബിനുകളും മോഷണം പോയി. അപകട ഭീഷണിയായി മാറിയ മിനി വാട്ടർ ടാങ്ക് പൊളിച്ചുനീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം....
ആലപ്പുഴ: ജനങ്ങൾക്ക് ഭീക്ഷണിയായി ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ മിനി വാട്ടർ സ്കീം പദ്ധതി (Mini Water Scheme Project). പാണാവള്ളി കൈത്തറി കവലക്ക് കിഴക്ക് വശം പഞ്ചായത്ത് വക സ്ഥലത്ത് സ്ഥാപിച്ച ജലസംഭരണി (Water Tank) ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വിദ്യാർഥികളടക്കം നൂറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പൊതുവഴിക്ക് സമീപമാണ് വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയാണിത്. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടപ്പാക്കിയ പദ്ധതിയുടെ നിലവിലെ സ്ഥിതിയും ഏറക്കുറെ ഇതുതന്നെ.
തീരദേശത്തിന് മുഖ്യ പരിഗണന നൽകിയ പദ്ധതിയുടെ പ്രവർത്തനം തുടക്കത്തിലെ പാളുകയായിരുന്നു. ഗുണഭോക്താക്കൾക്കിടയിൽ ഉടലെടുത്ത അനൈക്യം തുടക്കത്തിൽ തന്നെ സാരമായി ബാധിച്ചു. ഗ്രാമ പഞ്ചായത്തിന് കൈമാറിയ പദ്ധതിയുടെ നടത്തിപ്പ് ചുമതല പ്രദേശത്തെ ജനകീയ കമ്മിറ്റികൾക്കായിരുന്നു. വൈദ്യുതി ചാർജ്ജ്, മോട്ടറിന്റെയും പൈപ്പിന്റെയും അറ്റകുറ്റപണികളുടെ ഉത്തരവാദിത്വം എന്നിവ കമ്മിറ്റിക്കായിരുന്നു.
വാട്ടർ ടാങ്ക് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി മാസങ്ങൾക്ക് ശേഷം വൈദ്യുതി ചാർജ്ജ് അടക്കാൻ ആരും തയ്യാറായില്ല. ഇതാണ് പ്രധാനമായും സംഭരണിയിൽ നിന്നുള്ള ജലവിതരണം നിലയ്ക്കാൻ കാരണമായത്. ഇത് മൂലം പദ്ധതികളുടെ പ്രവർത്തനം ആറ് മാസം കൊണ്ട് പൂർണ്ണമായും നിലച്ചു. പ്രവർത്തനരഹിതമായ ജലസംഭരണിയും അനുബന്ധ സാമഗ്രികളും നശിച്ചു. നിരവധി സ്ഥലങ്ങളിൽ മോട്ടറും ക്യാബിനുകളും മോഷണം പോയി. അപകട ഭീഷണിയായി മാറിയ മിനി വാട്ടർ ടാങ്ക് പൊളിച്ചുനീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
