പടവ് കെട്ടുന്നതിനിടെ കിണർ ഇടിഞ്ഞു; തൊഴിലാളി മണ്ണിനടിയിലായി, മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു
നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യു ഫോഴ്സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്
കോഴിക്കോട്: വടകര എടച്ചേരിയിൽ പടവ് കെട്ടുന്നതിനിടെ കിണർ ഇടിഞ്ഞു താഴ്ന്ന് തൊഴിലാളി മണ്ണിനടിയിലായി. കായക്കൊടി മയങ്ങയിൽ കുഞ്ഞമ്മദാണ് മണ്ണിനടിയിലായത്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് രാവിലെ പത്തു മണിയോടെ എടച്ചേരി പുതിയങ്ങാടിയിലാണ് സംഭവം.
വീടിന്‍റെ മുറ്റത്ത് മതിലിനോട് ചേർന്ന കിണറിന്‍റെ പടവുകൾ കെട്ടുന്നിതിനിടെ ശക്തമായ മഴയിൽ കിണറിന്‍റെ അരുകിലെ കല്ലിനും മണ്ണിനുമൊപ്പം കുഞ്ഞമ്മദ് കിണറിലേക്ക് ഊർന്ന് വീഴുകയായിരുന്നു. കൂടെ കിണറ്റിലേക്ക് വീണ കായക്കൊടി സ്വദേശി പൊക്കനെ പരുക്കുകളോട രക്ഷിച്ചു. ഇയാളെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യു ഫോഴ്സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വെട്ട് കല്ല് ഇല്ലാത്തതിനെ തുടർന്ന് രണ്ട് ദിവസമായി ഇവിടെത്തെ കിണറിന്‍റെ പടവുകൾ കെട്ടുന്ന പ്രവൃത്തി നിലച്ചതായിരുന്നു. ഇന്ന് പ്രവൃത്തി പുനരാരംഭിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കിണറിന്‍റെ പടവുകളിലെ മൂന്ന് നിരകല്ലുകൾ മാത്രമെ കെട്ടാനുണ്ടായിരുന്നുള്ളു. പ്രദേശത്ത് ശക്തമായി മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona