'തോൽപ്പിക്കാനാവില്ല': എല്ല് പൊടിയുന്ന രോഗത്തെ വെല്ലുവിളിച്ച് ലത്തീഷ
മുറുക്കെ പിടിച്ചാല്‍ അസ്ഥികള്‍ ഒടിഞ്ഞ് പോവുന്ന ശാരീരിക അവസ്ഥയിലും വെല്ലുവിളികളോട് പൊരുതി ലത്തീഷ സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതി
തിരുവനന്തപുരം: ശാരീരിക വെല്ലുവിളികളോട് പൊരുതി സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതി ലത്തീഷ. ശരീരത്തിലെ അസ്ഥി പൊടിയുന്ന രോഗത്തെ വെല്ലുവിളിച്ച് ലത്തീഷ അന്‍സാരി തിരുവനന്തപുരത്തെ എൽബിഎസ് കോളേജിലാണ് പരീക്ഷയെഴുതിയത്.
എരുമേലിയില്‍ നിന്ന് ലത്തീഷയും കുടുംബവും രാവിലെ തന്നെ തിരുവനന്തപുരത്തെത്തി. ഒന്ന് ഏഴുന്നേറ്റ് നില്‍ക്കാന്‍ പോലും ലത്തീഷയ്ക്കാവില്ല.ആരെങ്കിലും ശരീരത്തില്‍ മുറുക്കെ പിടിച്ചാല്‍ അസ്ഥികള്‍ ഒടിഞ്ഞ് തൂങ്ങും. ശാരീരിക പരിമിതികളെ ഇച്ഛാശ്കതികൊണ്ട് തോല്‍പ്പിക്കുകയാണ് ഇരുപത്തിയാറുകാരിയായ ലത്തീഷ.
എരുമേലി എംഇഎസ് കോളേജില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെയാണ് പിജി പഠനം പൂര്‍ത്തിയാക്കിയത്. എരുമേലി കോപ്പറേറ്റീവ് ബാങ്കില്‍ ജോലിയും കിട്ടി. എന്നാല്‍ ഇതിനിടെ ശ്വാസതടസം കലശലായി. പിന്നീട് ഓക്സിജന്‍ സിലിണ്ടറില്ലാതെ ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയായി. സര്‍ക്കാര്‍ അനുവദിച്ച പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുമായാണ് പ്രിലിമിനറി പരീക്ഷയെഴുതിയത്.
അച്ഛന്‍ അന്‍സാരിയും അമ്മ ജമീലയും ലത്തീഷയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഒപ്പമുണ്ട്. രോഗങ്ങളോട് പൊരുതി പരീക്ഷയിലും ജീവിതത്തിലും ജയിക്കാന്‍ തന്നെയാണ് ലതീഷയുടെ തീരുമാനം. അമൃതവര്‍ഷിണിയെന്ന സംഘടനും ലതീഷയെ സഹായിക്കാനുണ്ട്."