'നേതാക്കൾ വരാറില്ല, അതുകൊണ്ട് പെരിങ്ങോട്ടുകുറിശ്ശി ധന്യമാണ്', ഷാഫി പറമ്പിലിനെ പരിഹസിച്ച് എ വി ഗോപിനാഥ്
ഇപ്പോൾ പെരിങ്ങോട്ടുകുറിശ്ശിയിൽ നേതാക്കളുടെ പാദസ്പർശം ഏൽക്കാറില്ലെന്നും അതിനാൽ അവിടം ധന്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
പാലക്കാട്: യൂത്ത് കോൺഗ്രസ് (Youth Congress) നേതാവ് ഷാഫി പറമ്പിലിനെ (Shafi Parambil) പരിഹസിച്ച് എ വി ഗോപിനാഥ് (A V Gopinath). നേരത്തേ തന്നെ കേഡറായവരെ സെമി കേഡറാക്കുകയാണ് കോൺഗ്രസുകാരെന്ന് (Congress) എ വി ഗോപിനാഥ് പരിഹസിച്ചു. പെരിങ്ങോട്ടു കുറിശ്ശിയിലെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതിനെ പരിഹാസിച്ച ഗോപിനാഥ് ഷാഫിയുടെ നടപടിയെ തമാശയെന്നാണ് വിശേഷിപ്പിച്ചത്.
ഇപ്പോൾ പെരിങ്ങോട്ടുകുറിശ്ശിയിൽ നേതാക്കളുടെ പാദസ്പർശം ഏൽക്കാറില്ലെന്നും അതിനാൽ അവിടം ധന്യമാണെന്നും അദ്ദേഹം പരിഹസിച്ചു. കേഡറായതു കൊണ്ടാവാം തന്നെ മാറ്റി നിർത്തിയതെന്നും കേഡർ സിസ്റ്റമുള്ള സ്ഥലം സെമി കേഡറാക്കാൻ നോക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുമെന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ കെ സുധാകരൻ പറഞ്ഞിരുന്നു.
വിമതസ്വരം ഉയർത്തിയ എ വി ഗോപിനാഥിനെ ഒഴിവാക്കിയാണ് ഡിസിസി പുനസംഘടനാ പട്ടിക കെ സുധാകരൻ സമർപ്പിച്ചത്. കോൺഗ്രസ് വഞ്ചിച്ചു എന്നു കരുതുന്നില്ല എന്ന് പട്ടികയെക്കുറിച്ച് എ വി ഗോപിനാഥ് പ്രതികരിച്ചിരുന്നു. കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വം രാജിവച്ചയാളാണ് താൻ. അംഗത്വം രാജിവച്ചത് സ്വകാര്യമല്ല. കോൺഗ്രസിൽ നിന്ന് രാജിവച്ചതോടെ ചാപ്റ്റർ അടഞ്ഞു.
Read More: 'രാജാവായി കോൺഗ്രസിൽ വാഴണോ, പിണറായിയുടെ എച്ചിൽ എടുക്കണോ?' ഗോപിനാഥിനോട് അനിൽ അക്കര
എ വി ഗോപിനാഥ് പാർട്ടിക്കൊപ്പമുണ്ടെന്ന കെ സുധാകരൻ്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും നേരത്തേ പ്രതികരിച്ചിരുന്നു. സെമി കേഡർ സിസ്റ്റം വിജയകരമായി നടപ്പാക്കാൻ കേഡറെ ഒഴിവാക്കുന്നതാവും കോൺഗ്രസിലെ പുതിയ രീതിയെന്ന് പരിഹസിച്ച അദ്ദേഹം, താൻ സെമികേഡറല്ല, കേഡറാണെന്നും നേരത്തേ തന്നെ പറഞ്ഞിരുന്നു.