അറ്റകുറ്റപണി ഫലം കണ്ടില്ല; മണിയാർ ഡാമിന്റെ ഷട്ടറുകളില്‍ വീണ്ടും ചോർച്ച
കഴിഞ്ഞ പ്രളയത്തെ തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന ഷട്ടറുകൾ. ഡാമിന്റെ അഞ്ച് ഷട്ടറുകളും തകരാറിലായിരുന്നു. ഇതിനെ തുടർന്ന് മെയിൽ ഡാമിന്റെ അറ്റകുറ്റപണികള്‍ പൂർത്തിയാക്കിയിരുന്നു.
പത്തനംതിട്ട: അറ്റകുറ്റപണികൾ പൂർത്തിയാക്കിയ മണിയാർ ഡാമിന്റെ ഷട്ടറുകളില്‍ വീണ്ടും ചോർച്ച. ഡാമിന്റെ ഒന്നുമുതല്‍ മൂന്ന് വരെയുള്ള ഷട്ടറുകള്‍ ചോർന്ന് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. രണ്ട് മാസം മുമ്പാണ് ഡാമിന്റെ അറ്റകുറ്റപണികള്‍ പൂർത്തിയാക്കിയത്.
മഴശക്തി പ്രാപിക്കാൻ തുടങ്ങിയതോടെയാണ് ഷട്ടറുകളില്‍ ചോർച്ച കണ്ട് തുടങ്ങിയത്. ഷട്ടറുകളുടെ അടിഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള റബ്ബർ ഇളകിമാറിയാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ചോർന്ന് ഒലിക്കുന്ന വെള്ളത്തിന്‍റെ അളവ് ദിനംപ്രതി വർദ്ധിക്കുകയാണെണ് നാട്ടുകാർ പറയുന്നു. ഷട്ടറുകള്‍ ഉയർത്താൻ കഴിയാതെ വന്നാല്‍ ഡാമിന് സമീപത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി.
കഴിഞ്ഞ പ്രളയത്തെ തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന ഷട്ടറുകൾ. ഡാമിന്റെ അഞ്ച് ഷട്ടറുകളും തകരാറിലായിരുന്നു. ഇതിനെ തുടർന്ന് മെയിൽ ഡാമിന്റെ അറ്റകുറ്റപണികള്‍ പൂർത്തിയാക്കിയിരുന്നു. 25 ലക്ഷം രൂപ ചെലവിട്ടാണ് ഷട്ടറുകളുടെ അറ്റകുറ്റപണികള്‍ പൂർത്തിയാക്കിയത്. കല്ലട ജലസേചന പദ്ധതിയുടെ തെന്മല ഡിവിഷന്‍റെ മേല്‍നോട്ടത്തില്‍ ഒരു സ്വകാര്യ കമ്പനിയാണ് അറ്റകുറ്റപണികള്‍ നടത്തിയത്. അതേസമയം, ചോർച്ച ശ്രദ്ധയില്‍പ്പെട്ടുവെന്നും ഉടൻ പരിഹരിക്കുമെന്നും പമ്പ ജലസേചന പദ്ധതിയുടെ അധികൃതർ അറിയിച്ചു.