വീഡിയോ മാപ്പിംഗ് സാങ്കേതികവിദ്യയിലൂടെ വിനോദസഞ്ചാരികള്‍ക്ക് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ദൃശ്യവിരുന്നൊരുക്കുന്ന രാജ്യത്തെ ആദ്യ തുരങ്കപാതയായി ചിലക്കൂര്‍ മാറിയിരിക്കുകയാണ്.

തിരുവനന്തപുരം: വീഡിയോ മാപ്പിംഗ് സാങ്കേതികവിദ്യയിലൂടെ വിനോദസഞ്ചാരികള്‍ക്ക് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ദൃശ്യവിരുന്നൊരുക്കുന്ന രാജ്യത്തെ ആദ്യ തുരങ്കപാതയായി ചിലക്കൂര്‍. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, ടൂറിസം കേന്ദ്രങ്ങള്‍, സാംസ്കാരിക പൈതൃകം തുടങ്ങിയവ പ്രതിപാദിക്കുന്ന അത്യാധുനിക ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആക്കുളം-ചേറ്റുവ ജലപാത ഒന്നാംഘട്ട പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 26 ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാത സംസ്ഥാന സര്‍ക്കാരിന്‍റെ വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഇത് പൊതു ഗതാഗതം, ചരക്കുനീക്കം, ടൂറിസം തുടങ്ങിയ മേഖലകളില്‍ വിപുലമായ അവസരങ്ങള്‍ തുറന്ന് കേരളത്തിന്‍റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തെ ത്വരിതപ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന്‍റെയും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെയും (സിയാല്‍) സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിന്‍റെ ഉള്‍നാടന്‍ ജലപാത വികസനത്തിലെ ഒരു നാഴികക്കല്ലാണിത്. തെക്കന്‍ കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത്തിന്‍റെ സുപ്രധാന കണ്ണിയായ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നതിലൂടെ പ്രകൃതിസൗന്ദര്യം നിറഞ്ഞ പ്രദേശങ്ങളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നു. നവീകരണത്തിന്‍റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പ്പെടുന്ന ഇലക്ട്രിക് ബോട്ട് സിയാല്‍ പുറത്തിറക്കും. 4.5 കോടി രൂപ ചെലവിലാണ് ഇത് നടപ്പിലാക്കിയത്.

കേരളത്തിന്‍റെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന് തുടക്കമിട്ട ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യാവിഷ്കാരമാണ് ഷോയുടെ പ്രധാന ആകര്‍ഷണമെന്ന് ക്വില്‍ ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും തയ്യാറാക്കിയ ശ്രീനാരായണ ഗുരുവിന്‍റെ ഫ്രെയിമുകളെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ചലിപ്പിക്കുകയാണിവിടെ. ബോട്ട് സവാരിയും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ചിലക്കൂര്‍ ബീച്ചിനെ കേരളത്തിലെ ജലകേന്ദ്രീകൃത ടൂറിസത്തിന് വലിയ പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പായ നവാള്‍ട്ട് ഗ്രീന്‍ മൊബിലിറ്റി ആണ് തുരങ്കത്തിലൂടെയുള്ള യാത്രയ്ക്കായി ഇലക്ട്രിക് ബോട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 20 പേര്‍ക്ക് സഞ്ചരിക്കാനാകും. ഉയര്‍ന്ന തീവ്രതയുള്ള നാല് ലേസര്‍ പ്രൊജക്ടറുകള്‍, നൂതന സൗണ്ട് സിസ്റ്റം, ബാറ്ററി പവര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ടൂറിസം പദ്ധതിയുടെ ഭാഗമായി ചിലക്കൂരില്‍ ബോട്ട് ജെട്ടിയും ബീച്ച് പാര്‍ക്കും ക്വില്‍ നിര്‍മ്മിച്ചിട്ടുണ്ട്. കേരള ഹൈഡല്‍ ടൂറിസം സെന്‍ററിന്‍റെ നേതൃത്വത്തില്‍ ടിക്കറ്റ് കൗണ്ടറും ഒരുക്കും.

പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിന്‍റെ ഉള്‍നാടന്‍ ജലഗതാഗതം സാധ്യമാക്കുന്നതിനായി പൂര്‍ത്തിയാക്കിയ 350 മീറ്റര്‍ എഞ്ചിനീയറിംഗ് അത്ഭുതമാണ് ചിലക്കൂര്‍ തുരങ്കം. പിന്നീട് സംസ്ഥാന സര്‍ക്കാരിന്‍റെ ഉള്‍നാടന്‍ ജലപാത വികസന പദ്ധതിയുടെ ഭാഗമായി ഇത് സഞ്ചാരയോഗ്യമാക്കി പുനഃസ്ഥാപിച്ചു.