ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഉത്തരവിറക്കിയത്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തലസ്ഥാന നഗരത്തിൽ മദ്യ നിയന്ത്രണം ഏ‌ർപ്പെടുത്തി. മാർച്ച് ആറ് വൈകിട്ട് ആറ് മണി മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറ് മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപന ശാലകളുടെയും പ്രവർത്തനം നിരോധിച്ചു. തലസ്ഥാനത്ത് മദ്യ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഉത്തരവിറക്കിയത്. ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽപന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കണ്ണൂരിൽ മദ്രസയിൽ കുഴഞ്ഞ് വീണ് ആറാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ശാക്തേയ ക്ഷേത്രമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവം ആണ് ആറ്റുകാൽ പൊങ്കാല എന്ന പേരിൽ പ്രശസ്തമായത്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം കൂടിയാണ് ആറ്റുകാൽ പൊങ്കാല. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തു കൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് ബുക്കിലും ആറ്റുകാൽ പൊങ്കാല ഇടംപിടിച്ചിട്ടുണ്ട്. മകരം - കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം നാല് കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓർമ്മയിൽ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്ത കഥയും കണ്ണകിയുടെ കഥയും എല്ലാം ആറ്റുകാൽ പൊങ്കാലയുമായി ചേർന്ന് വിശ്വസിക്കപ്പെടുന്നു.