ചരക്ക് യഥാസ്ഥാനത്ത് എത്തിക്കാതെ വളാഞ്ചേരി ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. പൈപ്പുകള്‍ വിവിധ സ്ഥലങ്ങളിലായി വില്‍ക്കുകയും തുക സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു.

മലപ്പുറം: കമ്പനിയില്‍നിന്ന് കൊടുത്തു വിട്ട 21 ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റീല്‍ പൈപ്പുകള്‍ കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ ലോറി ഡ്രൈവര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം ചന്ദനക്കാവ് അനന്താവൂര്‍ സ്വദേശി പാറപ്പുറത്ത് വീട്ടില്‍ അബ്ദുല്‍ സമീറാ (42)ണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ജൂലൈ നാലിന് തെലങ്കാനയില്‍നിന്ന് മലപ്പുറം വലിയ പറമ്പിലെ വിജിസി എന്ന സ്ഥാപനത്തിലേക്ക് ഹരി ഓം പൈപ്പ്‌സ് ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കമ്പനിയില്‍നിന്ന് കയറ്റിയയച്ച പൈപ്പുകളാണ് പ്രതി തട്ടിയെടുത്തത്. ചരക്ക് യഥാസ്ഥാനത്ത് എത്തിക്കാതെ വളാഞ്ചേരി ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. പൈപ്പുകള്‍ വിവിധ സ്ഥലങ്ങളിലായി വില്‍ക്കുകയും തുക സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു.

സാധനങ്ങള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കമ്പനി സെയില്‍സ് മാനേജര്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. ഒളിവില്‍പോയ പ്രതിയെ പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലുള്ള ഭാര്യ വീട്ടില്‍നിന്നാണ് പിടികൂടിയയത്.വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ളസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം