മലപ്പുറത്ത് ആവശ്യമായ രേഖകളില്ലാതെ സർവീസ് നടത്തിയ അന്യസംസ്ഥാന ചരക്ക് ലോറിക്ക് 54,000 രൂപ പിഴ ചുമത്തി.
മലപ്പുറം: ആവശ്യമായ രേഖകൾ ഒന്നുമില്ലാതെ മലപ്പുറം ജില്ലയിൽ സർവീസ് നടത്തിയ അന്യസംസ്ഥാന ചരക്ക് ലോറിക്ക് പണി കൊടുത്ത് അധികൃതർ. രേഖകളില്ലാതെ സർവിസ് നടത്തിയ അന്യസംസ്ഥാന ചരക്ക് ലോറി തിരൂർ മോട്ടോർ വാഹന വകുപ്പാണ് പിടികൂടിയത്. വാഹനത്തിന് 54,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ബംഗളൂരു ഭാഗത്ത് നിന്നും ചങ്ങരംകുളം ഭാഗത്തേക്ക് ഇരുമ്പുമായി വന്ന ലോറിയാണ് കഴിഞ്ഞ ദിവസം രാത്രി കുറ്റിപ്പുറത്ത് വെച്ച് പിടികൂടിയത്.
ചങ്ങരംകുളത്ത് ലോഡ് ഇറക്കി തിരികെ പോകുന്നതിനിടെയാണ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തിരൂർ ജോയിന്‍റ് ആർടിഒ സാജു എ ബക്കാറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിൻഭാഗത്തെ നമ്പർ പ്ലേറ്റ് മറച്ചുവെച്ചാണ് ലോറി ഓടിയിരുന്നത്. വാഹനത്തിന് 2022 നു ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല. കാലാവധിയുള്ള ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് എന്നിവയും വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് അധകൃതർ പറഞ്ഞു.


