നാലുമാസം മുമ്പ് ക്യാംപിലെത്തിയതാണ് അമേയയും ആദർശും. സ്കൂൾ തുറന്ന് കുട്ടികളത്തുമ്പോൾ എങ്ങോട്ട് പോകുമെന്നാണിവരുടെ ആശങ്ക. വാടകയ്ക്കെങ്കിലും ഒരു വീട് വേണമെന്നാണ് ആവശ്യം. 

കൊച്ചി: ചെല്ലാനത്തെ (Chellanam) കടൽക്ഷോഭത്തിൽ (Sea Attack) വീട് തകർന്നതോടെ ഒന്നാം ക്ലാസുകാരി അമേയയും ആറാം ക്ലാസുകാരൻ ആദർശും മാസങ്ങളായി കഴിയുന്നത് സ്വന്തം സ്കൂളിലാണ് (School). നവംബറിൽ സ്കൂൾ തുറക്കുന്നതോടെ കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണിവർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേയ പഠിക്കുന്നത് ഒന്നാം ക്ലാസിലാണ്. അവളുടെ കൂടെപ്പഠിക്കുന്നവരാരും ഇതുവരെ സ്കൂൾ കണ്ടിട്ടില്ല. അമേയ പക്ഷേ സ്കൂളേ കണ്ടിട്ടുള്ളൂ. ചെല്ലാനം സെന്റ് മേരീസ് അമേയയ്ക്ക് സ്കൂൾ മാത്രമല്ല, വീടുമാണ്. ഓൺലൈൻ ക്ലാസ് ഇഷ്ടമല്ലെങ്കിലും സ്കൂൾ പെട്ടന്ന് തുറക്കേണ്ടെന്നാണ് ഇവരുടെ ആഗ്രഹം. എങ്ങോട്ട് പോകുമെന്നോർക്കുമ്പോൾ പഠിക്കാനേ മടിയാണെന്ന് പറയുന്നു ഈ കുരുന്നുകൾ. 

നാലുമാസം മുമ്പ് ക്യാംപിലെത്തിയതാണ് അമേയയും ആദർശും. സ്കൂൾ തുറന്ന് കുട്ടികളത്തുമ്പോൾ എങ്ങോട്ട് പോകുമെന്നാണിവരുടെ ആശങ്ക. വാടകയ്ക്കെങ്കിലും ഒരു വീട് വേണമെന്നാണ് ആവശ്യം. 

Read More: വാഹനസൌകര്യമില്ല, കുട്ടികളെ എങ്ങനെ എത്തിക്കുമെന്നറിയാതെ പതിപ്പള്ളി ട്രൈബൽ സ്കൂൾ അധികൃതർ

കഴിഞ്ഞ മേയ് 14 നാണ് കടൽ കയറി ബിജുവിന്റെ വീട് പൊളിഞ്ഞത്. സ്കൂൾ തുറക്കുന്നെന്ന് കേട്ടപ്പോൾ തന്നെ അമേയയും ചേട്ടൻ ആദർ‍ശും ആദ്യമോർത്തത് വെള്ളം കയറി പൊളിഞ്ഞുപോയ അലമാരയ്ക്കുള്ളിൽ ഇപ്പോഴുമവരുടെ യൂണിഫോമുണ്ടെന്നാണ്. ഇതിനി ഇടാനാകൂലല്ലോ എന്ന് ആ കുട്ടികൾ പറയുന്നു. സ്കൂൾ തുറക്കലവർക്ക് അങ്ങനെ കുറേ ആശങ്കകൾ കൂടിയാണ്. 

പുനർഗേഹം വഴി വീട് നൽകുമെന്ന് സർക്കാർ അറിയിച്ചതാണ്. സ്ഥലം കണ്ടെത്താൻ കാലതാമസമുണ്ടായി. സ്കൂൾ തുറക്കും മുമ്പ് സ്ഥലം കിട്ടിയാൽ അവിടെ വീട് വയ്ക്കാനാകുമെന്നാണ് അമേയയുടെയും ആദർശിന്റെയും പ്രതീക്ഷ. അത്ര വേഗത്തിൽ ആ സ്വപനം നടക്കില്ലെന്നറിയുമെങ്കിലും അച്ഛൻ ബിജു അവരുടെ പ്രതീക്ഷയെ തിരുത്തുന്നില്ല.