ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഇറാൻ ആക്രമണത്തിൽ പരിക്കേറ്റുവെന്ന ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ മിഡിൽ ഈസ്റ്റിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഈ വാർത്തകൾ ഇസ്രയേൽ ശക്തമായി നിഷേധിക്കുകയും ഇതിനെ ഒരു വിവരസാങ്കേതിക യുദ്ധമായി വിശേഷിപ്പിക്കുകയും ചെയ്തു.  

ടെഹ്‌റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകളെ തുടര്‍ന്ന് മിഡിൽ ഈസ്റ്റിൽ പുതിയ വിവാദങ്ങൾ. നെതന്യാഹുവിന്റെ വസതിക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റുവെന്നും സഹോദരൻ കൊല്ലപ്പെട്ടുവെന്നുമാണ് ഐആർജിസി അനുകൂല മാധ്യമമായ തസ്നീം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വാർത്തകൾ ഇസ്രയേൽ ശക്തമായി നിഷേധിച്ചു. അതേസമയം, കഴിഞ്ഞ മൂന്ന് ദിവസമായി നെതന്യാഹുവിന്റെ പുതിയ വീഡിയോ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് ഇറാൻ വെബ്സൈറ്റായ അഫ്കാർ ന്യൂസ് ചൂണ്ടിക്കാട്ടുന്നത്. പുറത്തുവരുന്ന പ്രസ്താവനകളെല്ലാം ലിഖിതരൂപത്തിലുള്ളതാണെന്നും അദ്ദേഹത്തിന് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെന്നാണ് സ്ഥിരീകരിക്കാത്ത വിവരമെന്നും പ്രതികരിക്കാത്തത് ദുരൂഹമാണെന്നും ഇവർ വാദിക്കുന്നു.

മുൻ യുഎസ് ഇന്റലിജൻസ് ഓഫീസർ സ്കോട്ട് റിട്ടറെ ഉദ്ധരിച്ചാണ് പല റിപ്പോർട്ടുകളും പുറത്തുവരുന്നത്. ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീറിനും ആക്രമണത്തിൽ പരിക്കേറ്റതായി ഇദ്ദേഹം അവകാശപ്പെടുന്നു. സുരക്ഷാ കാരണങ്ങളാൽ ട്രംപിന്റെ മരുമകൻ കുഷ്നർ ഉൾപ്പെടെയുള്ളവരുടെ ഇസ്രയേൽ സന്ദർശനം റദ്ദാക്കിയതും നെതന്യാഹുവിന്റെ വീടിന് ചുറ്റും സുരക്ഷ കർശനമാക്കിയതും ഈ അഭ്യൂഹങ്ങൾക്ക് ബലം നൽകാൻ ഇറാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. അതേസമയം, ഇറാൻ നടത്തുന്നത് വെറും വിവരസാങ്കേതിക യുദ്ധം മാത്രമാണെന്ന് 'ദ ജെറൂസലേം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.

മാർച്ച് 7-ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ടെന്നും മാർച്ച് 6-ന് അദ്ദേഹം ബീർഷെബയിലെ ആക്രമണം നടന്ന സ്ഥലം സന്ദർശിച്ചതായും ഇസ്രയേൽ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നെതന്യാഹു ഫോണിൽ സംസാരിച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, പരസ്പരമുള്ള ഇത്തരം പ്രചാരണങ്ങൾ വരുംദിവസങ്ങളിൽ വർദ്ധിക്കാനാണ് സാധ്യത.