തിരുവനന്തപുരം ചിറയിൻകീഴിൽ ഗ്യാസ് സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് ചോർത്തി കരിഞ്ചന്തയിൽ വിൽക്കുന്ന സംഘത്തെ പിടികൂടി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി സൂക്ഷിച്ച 261 സിലിണ്ടറുകൾ പിടിച്ചെടുത്തു.  

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് ചോർത്തി നിറച്ചു വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസർ മാത്യുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് പട്ടളയിൽ സ്ഥിതി ചെയ്യുന്ന സൂപ്പർ ഗ്യാസ് എന്ന പേരിലുള്ള ഗോഡൗണിലായിരുന്നു പരിശോധന. നിയമവിരുദ്ധമായി സിലിണ്ടറുകളിൽ നിന്ന് അപകടകരമായ നിലയിൽ എൽപിജി ചോർത്തി മറ്റ് സിലിണ്ടറുകളിലേക്ക് നിറച്ച് കൂടിയ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്ന പ്രവർത്തനങ്ങളും പരിശോധനയിൽ കണ്ടെത്തി.ഇതിനുവേണ്ടി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും വിവിധ ഓയിൽ കമ്പനികളുടെയും പ്രൈവറ്റ് ഓയിൽ കമ്പനികളുടേതും അടക്കം 261 സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു . ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ റെയ്ഡിൽ ജില്ലാ സപ്ലൈ ഓഫീസറെ കൂടാതെ വർക്കല താലൂക്ക് സപ്ലൈ ഓഫീസർ ശ്രീലത അസിസ്റ്റൻ്റ് സപ്ലൈ ഓഫീസർമാരായ രഞ്ജിത്ത്, സജീവ് എന്നിവരും പങ്കെടുത്തു. പിടിച്ചെടുത്ത ഗ്യാസിലിണ്ടറുകൾ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കാനായി ഗ്യാസ് ഗോഡൗണുകളിലേക്ക് മാറ്റി . തുടരന്വേഷണം നടന്നുവരുന്നു. കുറ്റക്കാർക്കെതിരെ 1955 ലെ ആവശ്യസാധന നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred