കൊല്ലം എഴുകോൺ ക്ഷേത്രത്തിൽ അന്നദാനത്തിനെത്തിയ കാറ്ററിംഗ് ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിലായി. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെട്ട സംഘത്തിൽ നിന്ന് 30-ൽ അധികം ഫോണുകളും മോഷ്ടിച്ച ബൈക്കും പോലീസ് കണ്ടെടുത്തു.
കൊല്ലം: ക്ഷേത്രത്തിലെ അന്നദാനത്തിന് എത്തിയ കാറ്ററിംഗ് ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേർ പിടിയിൽ. പന്തളം ഇലവൻതിട്ട നെടുംപൊയ്ക മേലതിൽ എബെൻ (25), കൂരമ്പാല തെങ്ങും വിളയിൽ അഭിജിത്ത് (22 ) എന്നിവരെയാണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് പുലർത്തിയായിരുന്നു മോഷണം. എഴുകോൺ കോയിക്കൽ തിരു ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ കാറ്ററിംഗിന് എത്തിയവരുടെ ആറ് ഫോണുകളാണ് ഇരുവരും ചേർന്ന് അപഹരിച്ചത്.

അന്വേഷണത്തിൽ ഇവരിൽ നിന്നും മുപ്പതിൽ ഏറെ ഫോണുകളും 10 ലേറെ മൊബൈൽ ബാറ്ററികളും ഹെഡ് ഫോണുകളും കണ്ടെടുത്തു, മൊബൈൽ കൂടാതെ ബൈക്കുകളും ഇവർ മോഷ്ടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ഒരു ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മോഷണത്തിന് സഹായികളായ പ്രായപൂർത്തിയാകാത്ത രണ്ടു പേരെ കൂടി ജുവനൈൽ ബോർഡ് മുൻപാകെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്, എഴുകോൺ എസ് എച്ച് ഒ ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷാനവാസ്,അജേഷ്, സിപിഒ മാരായ കിരൺ, റോഷ്, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


