അസംസ്കൃത എണ്ണയുടെ വില വർദ്ധനവ് മൂലം പെട്രോൾ, ഡീസൽ, എൽപിജി വിലകൾ ഉയർത്തണമെന്ന് എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നു. ലിറ്ററിന് 20 രൂപ വരെ നഷ്ടം സഹിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് കമ്പനികൾ പറയുമ്പോൾ, സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ വില വർദ്ധനവ് തൽക്കാലം വേണ്ടെന്ന നിലപാടിലാണ് സർക്കാർ.

ദില്ലി : എണ്ണവില കൂട്ടാൻ സമ്മർദ്ദം ശക്തമാക്കി എണ്ണ കമ്പനികൾ. പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി വില ഉയർത്തണമെന്ന് എല്ലാ കമ്പനികളും ആവശ്യമുയർത്തിയതായാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം. പെട്രോളിന് ലിറ്റിന് 20 രൂപ നഷ്ടമാണെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. ഈ സ്ഥിതി തുടർന്നാൽ ഡീസൽ നഷ്ടം ലിറ്ററിന് 100 രൂപയിലേക്കെത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. ആവശ്യം തൽക്കാലം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. വൻ പ്രതിഷേധമുണ്ടാകുമെന്ന് കോൺഗ്രസ്.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിലും വില പുതുക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാൽ, നിലവിൽ വില വർദ്ധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെ തങ്ങൾ വലിയ നഷ്ടം നേരിടുകയാണെന്ന് എണ്ണക്കമ്പനികൾ വാദിക്കുന്നു. ലിറ്ററിന് 10 മുതൽ 20 രൂപ വരെ വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും ഉടൻ വില വർദ്ധിപ്പിക്കുന്നത് സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്ന് സർക്കാർ കരുതുന്നു. ഇന്ധന വില വർദ്ധനവ് സംബന്ധിച്ച് നിലവിൽ യാതൊരു ശുപാർശയും പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.