മാര്‍ച്ച് 18നായിരുന്നു കൊച്ചി- സേലം എല്‍.പി.ജി. പൈപ്പ് ലൈനില്‍ അറ്റകുറ്റപണികള്‍ക്കിടെ ചോര്‍ച്ചയുണ്ടായത്. അതിനുശേഷം വന്‍ തോതില്‍ പാചകവാതകം പുറത്തേക്ക് ചോര്‍ന്നതോടെ ബന്ധപ്പെട്ട അധികൃതര്‍ പൈപ്പ് ലൈനിലെ വാല്‍വ് അടച്ച് നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നു.
തൃശൂര്‍: എല്‍പിജി പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ചോർച്ച, മടവാക്കര റോഡ് വീണ്ടും അടച്ചു. പുതുക്കാട് ആമ്പല്ലൂര്‍ മണലിയ്ക്ക് ചോര്‍ച്ചയുണ്ടായ എല്‍പിജി പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ദേശീയപാതയില്‍ അടക്കം പാചകവാതകം പരക്കുന്നത് ആശങ്കയായതിന് പിന്നാലെയാണ് മടവാക്കര റോഡ് വീണ്ടും അടച്ചത്. മാര്‍ച്ച് 18നായിരുന്നു കൊച്ചി- സേലം എല്‍.പി.ജി. പൈപ്പ് ലൈനില്‍ അറ്റകുറ്റപണികള്‍ക്കിടെ ചോര്‍ച്ചയുണ്ടായത്. അതിനുശേഷം വന്‍ തോതില്‍ പാചകവാതകം പുറത്തേക്ക് ചോര്‍ന്നതോടെ ബന്ധപ്പെട്ട അധികൃതര്‍ പൈപ്പ് ലൈനിലെ വാല്‍വ് അടച്ച് നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ചോര്‍ച്ചയുണ്ടായ ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനിടെ പൈപ്പിനുള്ളില്‍ മുന്‍പ് തങ്ങി നിന്നിരുന്ന വാതകം ഇപ്പോഴും പുറത്തേക്ക് ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് ദേശീയപാതയിലേക്കുള്‍പ്പെടെ പാചകവാതകം പരന്നതായി യാത്രക്കാര്‍ പറയുന്നു. പ്രദേശത്ത് വാതകത്തിന്റെ ശക്തമായ ഗന്ധം അനുഭവപ്പെടുന്നതും ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി മടവാക്കര റോഡ് അടച്ചിരിക്കുകയാണ്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രദേശവാസികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ആശങ്ക അകറ്റുന്നതിനുമായി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ട വകുപ്പുകള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.


