കാസർകോട് കുമ്പളയിൽ അഭിഭാഷകയുടെ വീട്ടിൽ നിന്നും 29 പവൻ സ്വർണ്ണവും വെള്ളിയും പണവും മോഷണം പോയി. വീട്ടുകാർ ക്ഷേത്രോത്സവത്തിന് പോയ ഒന്നര മണിക്കൂറിനുള്ളിലാണ് വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. 

കാസർകോട്: കുമ്പള നായ്ക്കാപ്പിൽ അഭിഭാഷകയുടെ വീട്ടിൽ വൻ കവർച്ച. വീട്ടുകാർ ഉത്സവത്തിന് പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ 29 പവൻ സ്വർണാഭരണങ്ങളും കാൽ ലക്ഷം രൂപയുടെ വെള്ളിയും കവർന്നു. നായ്ക്കാപ്പിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. 30 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

കൃത്യമായ ആസൂത്രണത്തോടെയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ രാത്രി കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് പോകാനായി രാത്രി 6:30-നാണ് വീട്ടുകാർ വീട് പൂട്ടി ഇറങ്ങിയത്. രാത്രി 8 മണിക്ക് ഇവർ തിരിച്ചെത്തി. ഒന്നര മണിക്കൂറിനുള്ളിലാണ് മോഷണം നടന്നത്. തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്ന് അകത്തു കയറിയ വീട്ടുകാർ കണ്ടത് വീടിനുള്ളിലെ ലൈറ്റുകളെല്ലാം ഇട്ടു വെച്ചിരിക്കുന്നതാണ്. അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. സ്വർണ്ണത്തിന് പുറമെ 25,000 രൂപ വിലവരുന്ന വെള്ളിയാഭരണങ്ങളും അയ്യായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുകാർ പുറത്തുപോകുന്ന സമയം കൃത്യമായി മനസ്സിലാക്കിയ ഒരാളോ അതിലധികമോ പേർ മോഷണത്തിന് പിന്നിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. നേരത്തെയും ഈ പ്രദേശത്ത് മോഷണങ്ങൾ നടന്നിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.