മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ പരിധിയിലുള്ള മലങ്കര ഡാമിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തുന്നു

ഇടുക്കി: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ പരിധിയിലുള്ള മലങ്കര ഡാമിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തുന്നു. ഡാമിന്‍റെ സുരക്ഷ മുൻനിർത്തിയുള്ള വലിയ തോതിലുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി ജലനിരപ്പ് താഴ്ത്തേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഷട്ടറുകൾ 200 സെന്റീമീറ്റർ (2 മീറ്റർ) വരെ ഉയർത്താൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് ഷട്ടറുകൾ കൂടി ഇന്ന് വൈകുന്നേരത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്ന നിലയിലാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജാഗ്രതാ നിർദേശം

ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും ഉയർത്തുന്നതോടെ വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരും. ഇത് മൂലം തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ഈ ആറുകളുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും ഡാം അധികൃതരും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നദികളിൽ ഇറങ്ങുന്നതിനും മീൻപിടുത്തത്തിനുമുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്. വരാനിരിക്കുന്ന ശക്തമായ കാലവർഷത്തിന് മുന്നോടിയായി ഡാമിന്‍റെ ഷട്ടർ സ്ക്രൂകൾ മാറ്റുന്നതിനും പുതിയ റബ്ബർ സീലുകൾ സ്ഥാപിക്കുന്നതിനുമാണ് നിലവിൽ വെള്ളം ഒഴുക്കിക്കളയുന്നത്. ഡാമിന്റെ ജലനിരപ്പ് 36.9 മീറ്ററിലേക്ക് താഴ്ത്തിയാൽ മാത്രമേ ഈ അറ്റകുറ്റപ്പണികൾ സുഗമമായി നടത്താൻ സാധിക്കുകയുള്ളൂ.

മൂലമറ്റം പവർഹൗസിൽ നിന്നുള്ള വെള്ളം സംഭരിക്കുന്ന പ്രധാന ഡാമായതിനാൽ, ഈ സമയത്ത് മലങ്കര ചെറുകിട ജലവൈദ്യുത പദ്ധതിയിലൂടെയുള്ള വൈദ്യുതി ഉത്പാദനത്തെയും ഇത് താൽക്കാലികമായി ബാധിച്ചേക്കാം. പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഷട്ടറുകൾ പഴയപടിയാക്കി ജലനിരപ്പ് പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി/എം.വി.ഐ.പി അധികൃതർ വ്യക്തമാക്കി.

YouTube video player