കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികരായ ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അറന്നാംപാടം തീക്കടി പറമ്പില്‍ ശിഹാബും ഭാര്യയുമാണ് കൊമ്പന്റെ മുന്നില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്.

മലപ്പുറം: കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികരായ ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അറന്നാംപാടം തീക്കടി പറമ്പില്‍ ശിഹാബും ഭാര്യയുമാണ് കൊമ്പന്റെ മുന്നില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ നല്ലംതണ്ണി പുതിയങ്ങാടിയിലെ ബന്ധുവീട്ടില്‍ നിന്ന് വരവെ ശിഹാബിന്റെ വീടിനടുത്ത് എത്താറായപ്പോഴാണ് സംഭവം.

വീട്ടിലേക്കുള്ള വഴിയോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ ഫെന്‍സിങ്ങിന് സമീപമാണ് ആന നിന്നിരുന്നത്. തുമ്പിക്കൈ ഉയര്‍ത്തിയാല്‍ ഇവരെ ആക്രമിക്കാനുള്ള അകലം മാത്രമാണുണ്ടായിരുന്നത്. ആനയെ കണ്ടതോടെ ശിഹാബ് ബൈക്ക് നിര്‍ത്തി ഭാര്യയേയും കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ആന കാട്ടിലേക്ക് പോയ ശേഷമാണ് ഇവര്‍ വീട്ടിലേക്ക് കയറിയത്. രാപ്പകല്‍ വ്യത്യാസമില്ലാതെ കൊമ്പനാനയുടെ സാന്നി ധ്യം ഈ വനമേഖലയിലുണ്ട്. ഏത് നിമിഷവും ആനയെ പ്രതീക്ഷിച്ചാണ് വിട്ടിലേക്ക് വരുന്നതെന്ന് എടക്കര ടൗണിലെ ഓട്ടോ ഡ്രൈവറായ ശിഹാബ് പറയുന്നു. തീക്കടി പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നത്.