നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറത്ത് എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ മാരക ലഹരിയായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. പുളിക്കൽ സ്വദേശിയായ മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് സംഘം നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെ മാരകമായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. പുളിക്കൽ ആലക്കപ്പറമ്പ് സ്വദേശി കുടുക്കിൽ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) മലപ്പുറം എക്‌സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.539 ഗ്രാം മെത്താംഫിറ്റമിൻ, 4800 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു. മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം. ശൈലേഷിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. കൊണ്ടോട്ടി, കരിപ്പൂർ വിമാനത്താവള പരിസരം, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് മുസ്തഫയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുസ്തഫയുടെ വിശ്വസ്തരായ കൂട്ടാളികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു. പിടിയിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ദിനേശൻ, ടി. സന്തോഷ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ പ്രമോദ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഈ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്


